കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, നഷ്‌ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22ലേക്കാണ് അപ്പീൽ മാറ്റിയത്. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹാജരാകുന്നതിനായാണ് മാറ്റിയത്.
നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല എന്നാണ് സർക്കാർ വാദിക്കുന്നത്. ഉദ്യോഗസ്‌ഥ കുട്ടിയോട് മോശം വാക്ക് ഉപയോഗിച്ചിട്ടില്ല. പോലീസ് ഉദ്യോഗസ്‌ഥയുടെ വ്യക്‌തിപരമായ വീഴ്‌ചകൾക്ക് നഷ്‌ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയിലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്‌ത എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കോടതി ചിലവായി 25,000 രൂപ കെട്ടിവെക്കണമെന്നും പെൺകുട്ടിയോട് മോശമായി പെരുമാറിയ ഉദ്യോഗസ്‌ഥയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിർത്താനും കോടതി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഒക്‌ടോബറിൽ ആയിരുന്നു സംഭവം. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈൽ മോഷ്‌ടിച്ചു എന്നായിരുന്നു പോലീസ് ഉദ്യോഗസ്‌ഥ രജിതയുടെ ആരോപണം. ഒടുവിൽ പോലീസ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ ലഭിച്ചതോടെയാണ് സത്യം പുറത്തു വന്നത്.
Most Read: ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ പീഡനക്കേസ്; സുജീഷിനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു