കൊച്ചി: ജോസഫ് ഗ്രൂപ്പുമായി യുഡിഎഫ് ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന സീറ്റുവിഭജന ചർച്ച മാറ്റിവെച്ചു. പിജെ ജോസഫിന് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ജോസഫിന്റെ സാന്നിധ്യത്തിൽ ചർച്ച മതിയെന്ന നിലപാടാണ് തിരുവനന്തപുരത്ത് എത്തിയ മോൻസ് ജോസഫും ജോയ് എബ്രഹാമും യുഡിഎഫ് നേതൃത്വത്തെ അറിയിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ ചർച്ച മാറ്റി വെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പിജെ ജോസഫിന് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച തൊടുപുഴയിൽ പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ജോസഫ് തിങ്കളാഴ്‌ചയാണ് തിരുവനന്തപുരത്തേക്കു പോയത്.
ചൊവ്വാഴ്‌ച തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപനയോഗത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഒപ്പം പങ്കെടുത്തിരുന്നു. നിലവിൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം.
Also Read: തീരദേശ ഹർത്താൽ; മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത; 3 സംഘടനകൾ പിൻമാറി