മലപ്പുറം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്‌ത കണ്ടെത്തിയതിന് പിന്നാലെ വിമർശനവുമായി യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ജലീലിനെതിരെ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം പൂർണമായും ശരിവെക്കുന്നതാണ് ലോകായുക്‌തയുടെ വിധി. തങ്ങളുടെ ആരോപണം ഉണ്ടയില്ലാ വെടിയെന്നു പറഞ്ഞ് ഒഴിഞ്ഞിരുന്ന ജലീലിന് നെഞ്ചില്‍ തറച്ചപ്പോള്‍ ഉണ്ടയുള്ള വെടിയാണെന്ന് ബോധ്യമായിക്കാണുമെന്നും അദ്ദേഹം സ്വകാര്യ മദ്ധ്യമത്തോട് പറഞ്ഞു.
സത്യം വിജയിച്ചു എന്നാണ് ലോകായുക്‌തയുടെ വിധിയിലൂടെ വ്യക്‌തമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി അധികാര ദുര്‍വിനിയോഗം കാണിച്ചു, സ്വജനപക്ഷപാതം കാണിച്ചു, സത്യപ്രതിജ്‌ഞാ ലംഘനം നടത്തി തുടങ്ങി യൂത്ത് ലീഗ് ഉന്നയിച്ച ആരോപണങ്ങൾ എല്ലാം പൂർണമായും ശരിവെക്കുന്നതാണ് വിധിയെന്നും ഫിറോസ് പറഞ്ഞു.
മന്ത്രി ഇത്രയും കാലം പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങളോട് മാപ്പ് പറയണം. ആരോപണം ഉന്നയിച്ച ദിവസം മുതല്‍ കൈപ്പറ്റിയ പണം മുഴുവന്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്‌ക്കാൻ ജലീല്‍ തയ്യാറാകണം എന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത് എന്നും ഫിറോസ് കൂട്ടിച്ചേർത്തു.
Also Read: മൻസൂർ കൊലപാതകം; രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍