ന്യൂഡെൽഹി: ലഡാക്കിൽ ഇന്ത്യാ-ചൈന സംഘർഷാവസ്‌ഥ നിലനിൽക്കെ പ്രസ്‌താവനയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലഡാക്കിൽ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ കടന്നിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. ചൈനീസ് സൈന്യം ഇന്ത്യയുടെ പ്രദേശത്താണ് നിൽക്കുന്നത് എന്ന കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയായാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്‌താവന.
ചൈനീസ് സൈന്യവുമായുള്ള യഥാർഥ നിയന്ത്രണ രേഖയിലെ (എൽഎസി) കേന്ദ്ര സർക്കാരിന്റെ നിലപാട് താൻ നേരത്തെ വ്യക്‌തമാക്കിയതാണ്. സ്ഥിതിഗതികൾ നമ്മുടെ നിയന്ത്രണത്തിലാണ്, ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്ത് കടന്നു എന്നത് അടിസ്‌ഥാന രഹിതമായ ആരോപണമാണ്. ചൈനയുമായുള്ള കമാന്റർ തലത്തിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. എപ്പോൾ പരിഹാരം കാണാൻ കഴിയുമെന്ന് അറിയില്ല, എങ്കിലും ശ്രമങ്ങൾ തുടരുന്നുണ്ട്. രാജ്യതാൽപര്യം കണക്കിലെടുത്ത് എല്ലാ വിവരങ്ങളും പുറത്തുപറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
“1962 മുതൽ 2013 വരെ എന്താണ് സംഭവിച്ചത്, ഇതിനെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മുടെ സൈന്യം എൽഎസിയിൽ ധൈര്യത്തോടെ നിലയുറപ്പിച്ചു. പീപ്പിൾസ് ലിബറേൻ ആർമി (പിഎൽഎ) നമ്മുടെ പ്രദേശത്ത് പ്രവേശിച്ചുവെന്നത് അടിസ്‌ഥാന രഹിതമായ ആരോപണമാണ്. ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ഞാൻ സൈനികരെ കണ്ടു. പ്രധാനമന്ത്രി സൈനികരുമായി കൂടിക്കാഴ്‌ച നടത്തി. നമ്മുടെ പ്രദേശത്ത് പ്രവേശിക്കാൻ ആരും ശ്രമിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും,”- രാജ്‌നാഥ് സിംഗ് പറഞ്ഞു.
Also Read: ജമ്മു കശ്‌മീരില്‍ ഈ വര്‍ഷം സുരക്ഷാ സേന വധിച്ചത് 200 ഭീകരരെ
ചൈനീസ് സേനാംഗങ്ങൾ ഇന്ത്യയുടെ പ്രദേശത്താണു നിൽക്കുന്നതെന്ന് രാജ്യത്തിനു മുഴുവൻ അറിയാമെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. 1200 ചതുരശ്ര കിലോമീറ്റർ അവർ കയ്യടക്കി. താൻ ദേശഭക്‌തനാണെന്നു മോദി സ്വയം അവകാശപ്പെടുന്നു. എന്തു തരം ദേശഭക്‌തിയാണിത്? കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഇന്ത്യൻ മണ്ണിൽ ഒരു ചുവടുവെക്കാൻ പോലും ചൈന ധൈര്യപ്പെട്ടില്ലെന്നും ആയിരുന്നു രാഹുലിന്റെ പ്രസ്‌താവന.