ന്യൂഡെൽഹി: കിഴക്കൻ ലഡാക്ക് മേഖലയിലെ സൈനിക പിൻമാറ്റം ചൈനക്ക് മുൻപിൽ കീഴടങ്ങലാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി. ഗാൽവൻ താഴ്‌വര, പാൻഗോങ് തടാകം എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവും ബഫർസോൺ സൃഷ്‌ടിക്കലും വഴി ഇന്ത്യയുടെ അവകാശങ്ങളാണ് ചൈനക്ക് അടിയറവെച്ചതെന്ന് ആന്റണി പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
അതിർത്തികളിൽ യുദ്ധസമാന സാഹചര്യം നേരിടുമ്പോഴും പ്രതിരോധ ബജറ്റിൽ കാര്യമായ വർധന വരുത്താത്തത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. കഴിഞ്ഞവർഷത്തെ പുതുക്കിയ ബജറ്റ് നീക്കിയിരിപ്പുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിരോധത്തിന് 1.48 ശതമാനം മാത്രമാണ് വർധന വരുത്തിയത്. പ്രതിരോധ ബജറ്റിൽ വർധന വരുത്താത്തത് ചൈനയെ സന്തോഷിപ്പിക്കാൻ ആണെന്നും ആന്റണി ആരോപിച്ചു.
പാക്കിസ്‌ഥാനെ സഹായിച്ചു കൊണ്ട് സിയാച്ചിനിൽ കുഴപ്പം സൃഷ്‌ടിക്കാൻ ചൈനക്ക് സാധിക്കുമെന്നും ആന്റണി മുന്നറിയിപ്പ് നൽകി. ഇന്ത്യ-ചൈന അതിർത്തിയിൽ 2020 ഏപ്രിൽ പകുതിയോടെ ഉണ്ടായിരുന്ന സ്‌ഥിതി നിലനിർത്താൻ സാധിച്ചിട്ടുണ്ടോയെന്ന് സർക്കാർ വ്യക്‌തമാക്കണം. യുപിഎ സർക്കാരിന്റെ കാലത്തും സൈനിക പിൻമാറ്റം നടത്തിയിട്ടുണ്ട്. എന്നാലത് തൽസ്‌ഥിതി നിലനിർത്തിക്കൊണ്ട് സാധ്യമാക്കിയതാണ്.
സർക്കാർ ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്നും അറിയണം. രാജ്യത്തിന് ആത്‌മവിശ്വാസം നൽകാൻ സർക്കാർ തയ്യാറാവണം. രാജ്യസുരക്ഷ മുൻനിർത്തി ഇത്തരം തീരുമാനങ്ങളെടുക്കും മുൻപ് വിവിധ രാഷ്‌ട്രീയപ്പാർട്ടി നേതാക്കളുമായി സർക്കാർ ആലോചിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
Read Also: മധ്യപ്രദേശിലെ ആദ്യ കിസാൻ മഹാപഞ്ചായത്ത് ഇന്ന്