ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്നതിൽ ചൈനയെ വിമർശിച്ച് വീണ്ടും ഇന്ത്യ. ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി കരാറുകൾ ചൈന നിരന്തരം ലംഘിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആറു മാസമായിട്ടും അതിർത്തിയിൽ സമാധാനം പുനസ്‌ഥാപിക്കാൻ കഴിയാത്തത് ചൈനയുടെ ഏകപക്ഷീയ നീക്കങ്ങൾ കാരണമാണെന്നും വിദേശകാര്യ മന്ത്രാലയം വക്‌താവ് ചൂണ്ടിക്കാണിക്കുന്നു.
‘കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖ ഏകപക്ഷീയമായി അട്ടിമറിക്കാൻ ചൈന നടത്തിയ ശ്രമങ്ങളാണ് ആറു മാസമായി കാണാൻ കഴിയുന്നത്. ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ സമാധാന അന്തരീക്ഷം ഉറപ്പാക്കാനുള്ള ഉഭയകക്ഷി കരാറുകളുടെയും പ്രോട്ടോകോളുകളുടെയും ലംഘനമാണ് ചൈന നടത്തിയത്. 1993, 1996 വർഷങ്ങളിലെ ഉടമ്പടികളും മറ്റു കരാറുകളും ഇരു രാജ്യങ്ങളും പരിശോധിക്കണം, അത് നടപ്പിലാക്കണം.’ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
അതിർത്തിയിലെ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാൻ ചില നിർദേശങ്ങളും വിദേശകാര്യ മന്ത്രാലയം മുന്നോട്ട് വച്ചു. ‘സൈനിക സാന്നിധ്യം കുറക്കണം. നിയന്ത്രണരേഖയിൽ ഏകപക്ഷീയ ഇടപെടലുകൾ നടത്തരുത്. ചൈനയുടെ പ്രസ്‌താവനകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വാക്കുകളും പ്രവർത്തിയും ഒത്തുപോവണം. നയതന്ത്ര, സൈനിക ആശയവിനിമയം വഴി ചർച്ചകൾ നടക്കുന്നുണ്ട്. ഇതിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ’ വിദേശകാര്യ മന്ത്രാലയം വക്‌താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.
Read Also: തീവ്ര ഇടതുപക്ഷം സമരം ഹൈജാക്ക് ചെയ്‌തെന്ന് പ്രചാരണം; കേന്ദ്രത്തിന്റെ ഗൂഢാലോചനയെന്ന് കർഷകർ