വയനാട്: ബത്തേരിയിൽ ജനങ്ങളെ ദിവസങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തിച്ച കാട്ടുകൊമ്പൻ പിഎം 2 ഒടുവിൽ വനംവകുപ്പിന്റെ പിടിയിൽ. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ആനയെ വളഞ്ഞ വനംവകുപ്പ് സംഘം മയക്കുവെടി വെച്ചത്. കുപ്പാടി വനമേഖലക്ക് സമീപത്തു വെച്ചാണ് കാട്ടുകൊമ്പന് മയക്കുവെടിയേറ്റത്. ആന മയങ്ങാൻ 45 മിനിറ്റ് എങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.
ഇതിനോടകം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും തുടങ്ങി. ബത്തേരിയിൽ നിന്നും 16 കിലോമീറ്റർ മാറി മുത്തങ്ങയിലുള്ള ആനപ്പന്തിയിലെ കൂട്ടിലേക്കാവും പിഎം 2-വിനെ മാറ്റുക. വനമേഖലയിലും ജനവാസകേന്ദ്രങ്ങളിലുമായി തമ്പടിച്ചിരുന്ന ആനയെ വനംവകുപ്പ് കഴിഞ്ഞ മൂന്ന് ദിവസമായി പിന്തുടർന്ന് നിരീക്ഷിച്ച് വരികയായിരുന്നു.
പിഎം 2വിനോപ്പം മറ്റൊരു കാട്ടാന കൂടി നിലയുറപ്പിച്ചതാണ് ദൗത്യ സംഘത്തിന് തിരിച്ചടിയായത്. അതേസമയം, ആനയെ മയക്കുവെടിവെച്ചു പിടികൂടാനായി പ്രവർത്തിച്ച ദൗത്യ സംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. 150 പേരാണ് ദൗത്യത്തിൽ ഏർപ്പെട്ടത്. ആർആർടി സംഘത്തിനൊപ്പം രണ്ടു കുങ്കിയാനകളും സ്‌ഥലത്ത് ഉണ്ടായിരുന്നു.
Most Read: അഞ്‌ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽച്ചെന്ന്? ദുരൂഹത