ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം കൈകാര്യം ചെയ്‌തതിൽ കേന്ദ്ര സർക്കാരിനുണ്ടായ വീഴ്‌ചകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘പ്രധാനമന്ത്രി ഭീരുവിനെ പോലെയാണ് പെരുമാറിയത്. ഇന്ത്യയിലെ യാഥാർഥ്യങ്ങൾ അദ്ദേഹത്തെ ആശങ്കയിലാക്കുന്നില്ല. രാഷ്‌ട്രീയത്തിന് മാത്രമാണ് പരിഗണന. ഇന്ത്യക്കാർക്കല്ല പ്രധാനമന്ത്രി പ്രഥമ പരിഗണന നൽകുന്നത്’- പ്രിയങ്ക പറഞ്ഞു.
കോവിഡ് നേരിടുന്നതിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി ‘ആരാണ് ഉത്തരവാദി‘ എന്ന പേരിൽ നടപ്പാക്കുന്ന ക്യാംപെയ്‌നിനിന്റെ ഭാഗമായാണ് പ്രിയങ്ക രൂക്ഷ വിമർശനം ഉയർത്തിയത്. പ്രധാനമന്ത്രി ഏറ്റവും മോശം സാഹചര്യം വരാൻ കാത്തിരിക്കുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ യാഥാർഥ്യത്തെ നേരിടുക, ഉത്തരവാദിത്തം ഏറ്റെടുക്കുക, പ്രവർത്തനങ്ങൾ ചെയ്യുക എന്നതാണ് ഒരു നല്ല ഭരണത്തിന്റെ ലക്ഷണം. മോദി സർക്കാർ ഇവയൊന്നും ചെയ്‌തില്ല. മഹാമാരിയുടെ തുടക്കം മുതലേ സത്യം മറച്ചുവെക്കാനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനുമാണ് മോദി ശ്രമിച്ചത്.
രണ്ടാം തരംഗം ശക്‌തമായി വീശിയപ്പോൾ സർക്കാർ നിർജീവമായി. ഈ നിർജീവതയാണ് രാജ്യത്താകെ കോവിഡ് പടർന്നുപിടിക്കാനും കണക്കില്ലാത്ത ദുരിതം വിതയ്‌ക്കാനും വൈറസിനെ അനുവദിച്ചത്. പകര്‍ച്ചവ്യാധി നേരിടാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ ശുപാര്‍ശകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായും പ്രിയങ്ക പറഞ്ഞു.
Read Also: അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമം; ഒമാനിൽ വിദേശികൾ അറസ്‌റ്റിൽ