മസ്‌ക്കറ്റ് : സമുദ്രമാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 15 വിദേശികളെ അറസ്‌റ്റ് ചെയ്‌തു. കോസ്‌റ്റ് ഗാർഡാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഒമാന്റെ വടക്കൻ തീരദേശ പ്രദേശമായ ഷിനാസിൽ നിന്നാണ് പ്രവാസി സംഘത്തെ കോസ്‌റ്റ് ഗാര്‍ഡ് അറസ്‌റ്റ് ചെയ്‌തത്. ഒപ്പം തന്നെ ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിലെ ജീവനക്കാരായ 3 പ്രവാസികളെയും കോസ്‌റ്റ് ഗാർഡ് പിടികൂടി.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചവർ ഒമാന്റെ തൊഴിൽ, കുടിയേറ്റ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കൂടാതെ രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്ന ആളുകളുമായും, അനധികൃതമായി പുറത്തു കടക്കുന്ന ആളുകളുമായും ഒരു കാരണവശാലും ഒമാൻ സ്വദേശികൾ സഹകരിക്കരുതെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.
നിലവിൽ അറസ്‌റ്റിലായ ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also : കോവിഡ് മരണനിരക്ക്; യഥാർഥ കണക്കുകൾ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്നത് തന്നെയെന്ന് കേന്ദ്രം