അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് ദുരിതം വിതച്ച ഗുജറാത്തിലെയും ദാമൻ ദിയുവിലെയും മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. ഉന, ദിയു, ജാഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തും. ശേഷം അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോഗത്തിലും മോദി പങ്കെടുക്കും.
അതേസമയം, ഗുജറാത്തിൽ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 13 ആയി. മഹാരാഷ്‌ട്രയിൽ 6 പേർ മരിച്ചു. ഇരു സംസ്‌ഥാനങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, രാജസ്‌ഥാൻ എന്നിവിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുംബൈ തീരത്ത് കടൽക്ഷോഭത്തിൽ മുങ്ങിയ പി ബാർജിലെ 93 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. നാവികസേനയുടെ 5 കപ്പലുകളും വിമാനവും ഹെലികോപ്‌ടറും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ പുലർച്ചെയോടെ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിച്ചു. ദിയുവിനും അഹമ്മദാബാദിനും ഇടയിൽ സൗരാഷ്‌ട്രക്ക് സമീപമായാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. രാത്രി 9 മണിയോടെ തീരം തൊട്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലും മഹാരാഷ്‌ട്രയിലും കനത്ത നാശനഷ്‌ടങ്ങളാണ് സൃഷ്‌ടിച്ചത്.
Read also: കോവിഡ് രൂക്ഷം; തെലങ്കാനയില്‍ ലോക്ക്ഡൗൺ നീട്ടി