ന്യൂ ഡെൽഹി: കാർഷിക നിയമങ്ങളെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡെൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്റ്റർ കത്തിച്ച് പ്രതിഷേധിച്ചതിനു പിന്നാലെയാണ് മോദിയുടെ പ്രസ്താവന.
“അടുത്തിടെ സമാപിച്ച പാർലമെന്റ് സമ്മേളനത്തിൽ കർഷകർ, തൊഴിലാളികൾ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. ഈ പരിഷ്കാരങ്ങൾ രാജ്യത്തെ തൊഴിലാളികളെയും യുവാക്കളെയും സ്ത്രീകളെയും കർഷകരെയും ശക്തിപ്പെടുത്തും. എന്നാൽ സ്വന്തം ലാഭത്തിനായി ചില ആളുകൾ ഇതിനെ എതിർക്കുകയാണ്. കർഷകർ പൂജിക്കുന്ന യന്ത്രങ്ങൾക്കും കാർഷിക ഉപകരണങ്ങൾക്കും തീയിട്ട് പ്രതിഷേധക്കാർ കർഷകരെ അപമാനിക്കുകയാണ്,”- വീഡിയോ കോൺഫറൻസിലൂടെ ഉത്തരാഖണ്ഡിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെ മോദി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 7.30ഓടു കൂടിയാണ് ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്റ്റർ കത്തിച്ച് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം പഞ്ചാബ് യൂത്ത് കോൺഗ്രസ് ഏറ്റെടുത്തു. “നമ്മൾ ശബ്ദമുയർത്തുകയും പ്രതിഷേധിക്കുകയും വേണം. ഞങ്ങൾ സർക്കാരിലെ അംഗങ്ങളല്ല, അതുകൊണ്ട് ഞങ്ങൾക്ക് തെരുവുകളിൽ മാത്രമേ പോരാടാൻ കഴിയുകയുള്ളൂ, ഞങ്ങൾ തെരുവ് പോരാളികളാണ്. ബധിരരും മൂകരുമായ സർക്കാരിന്റെ കാത് തുറപ്പിക്കാൻ ഞങ്ങൾക്ക് മുമ്പിൽ മറ്റു മാർഗങ്ങളില്ല,”- പ്രതിഷേധത്തെ ന്യായീകരിച്ച് പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബ്രിന്ദർ ദില്ലൺ പറഞ്ഞു.
Kerala News: സാക്ഷിയെ ഭീഷണിപ്പെടുത്തി; ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയെ സമീപിക്കും
കാർഷിക വിള വിപണന വാണിജ്യ പ്രോത്സാഹന നിയമം 2020, വിള ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിടുന്ന കാർഷിക ശാക്തീകരണ സംരക്ഷണ നിയമം 2020, അവശ്യ സാധന നിയമഭേദഗതി നിയമം 2020 എന്നീ മൂന്ന് നിയമങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. ഇടനിലക്കാർ ഇല്ലാത്ത വിപണിയും വിൽപ്പന സ്വാതന്ത്യവും വിലപേശൽ ശേഷിയും ഉറപ്പാക്കാനാണ് പുതിയ പരിഷ്ക്കരണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
Also read: വൈദ്യുതി വിതരണവും സ്വകാര്യ മേഖലക്ക്; അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും
അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി കർഷക സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.