കൊച്ചി: ‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസിൽ റോയ് വയലാട്ടിന്റെയും രണ്ടാം പ്രതി സൈജു തങ്കച്ചന്റെയും കസ്‌റ്റഡി കാലാവധി ഇന്നവസാനിക്കും. റോയി വയലാട്ടിനെ ഇന്ന് രാവിലെ 11 മണി വരെ ചോദ്യം ചെയ്യാനാണ് കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. രണ്ട് ദിവസം കസ്റ്റഡിയില്‍ ലഭിച്ച സൈജു തങ്കച്ചനെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്‌തു.
അതേസമയം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച കേസിലെ മൂന്നാം പ്രതി അഞ്‌ജലി റിമാദേവ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അഞ്‌ജലിക്ക് നോട്ടീസ് നല്‍കിയിരുന്നു. ബന്ധുക്കൾ മുഖേനയാണ് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയും മകളും നല്‍കിയ പരാതിയിലാണ് ഫോർട്ട് കൊച്ചിയിലെ ‘നമ്പര്‍ 18‘ ഹോട്ടലുടമ റോയ് വയലാട്ട്, സജി തങ്കച്ചന്‍, അഞ്‌ജലി റിമാദേവ് എന്നിവര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയത്. 2021 ഒക്‌ടോബര്‍ 20ന് റോയിയുടെ ഉടമസ്‌ഥതയിലുള്ള ഹോട്ടലില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്.
പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഉള്‍പ്പടെ പരിശോധിച്ചായിരുന്നു റോയി വയലാട്ടിനും സൈജു തങ്കച്ചനും ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചത്. കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പടെ മരണപ്പെട്ട വാഹനാപകട കേസിലും ഇരുവരും പ്രതികളാണ്.
Most Read: തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം