കോഴിക്കോട്: തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മിഠായിത്തെരുവിൽ നിന്ന് പോലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. രാവിലെ തുറന്ന കടകൾ പോലീസ് എത്തി പെട്ടെന്ന് അടക്കാൻ പറഞ്ഞതോടെ വ്യാപാരികൾ പ്രതിസന്ധിയിലായി. വഴിയോരത്തുള്ള കടകൾ തുറന്നാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്‌തമാക്കി.
നിശ്‌ചിത സമയത്തിനുള്ളിൽ കട അടക്കാത്തവർക്കെതിരെ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു. കർശന നടപടി ഉണ്ടായിട്ടും മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർ സജീവമാണ്. ഇത് മൂലം രാവിലെ മുതൽ താരതമ്യേന നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.
ലോക്ക്ഡൗൺ നിയന്ത്രണം ലഘൂകരിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു. ബക്രീദ് പ്രമാണിച്ച് കൂടുതൽ കച്ചവടം നടക്കുന്ന സമയത്താണ് പോലീസിന്റെ നടപടിയെന്ന് വ്യാപാരികൾ ആരോപിച്ചു.
Read Also: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ