തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൂർണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കുമെന്ന് പറഞ്ഞ മന്ത്രി അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും വ്യക്‌തമാക്കി.
വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറന്റെയ്ൻ മാനദണ്ഡം കേന്ദ്ര നിർദ്ദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചത്; മന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിന്നും സംസ്‌ഥാനത്ത് എത്തുന്നവർക്ക് ഇന്നുമുതൽ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന മുഴുവൻ പേരും ഒരാഴ്‌ച നിർബന്ധമായി നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവർ എട്ടാം ദിവസം ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയരാകണമെന്നും നെഗറ്റീവ് ആണെങ്കിൽ വീണ്ടും ഒരാഴ്‌ച സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
അതേസമയം ആരോഗ്യ വകുപ്പ് ഫയലുകൾ കാണാതായ സംഭവത്തിലും മന്ത്രി വീണ ജോർജ് പ്രതികരിച്ചു. ഈ ഫയലുകള്‍ കോവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രി പറഞ്ഞു. കെഎംഎസ്‌സിഎല്‍ രൂപീകൃതമായതിന് മുമ്പുള്ള, വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും ആരോഗ്യ വകുപ്പ് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയതെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: നടിയെ ആക്രമിച്ച കേസ്; റെക്കോർഡിങ് സ്‌റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം