പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികളുമായി സ്‌ഥലത്ത് തെളിവെടുപ്പ് നടത്തി. അനീഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസിലെ പ്രതിയും കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനുമായ സുരേഷിന്റെ വീട്ടിൽ നിന്നാണ് കത്തി കണ്ടെടുത്തത്.
കൊലപാതകം നടന്ന സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതികളായ സുരേഷിനെയും ഹരിതയുടെ പിതാവ് പ്രഭു കുമാറിനെയും വീട്ടിൽ എത്തിച്ചത്. വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും.
കഴിഞ്ഞ സെപ്‌തംബര്‍ 27നാണ് അനീഷും ഹരിതയും വിവാഹിതരായത്. ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഹരിതയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ഇരുവരും വിവാഹം രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. ജാതീയവും സാമ്പത്തികവുമായ വലിയ അന്തരമാണ് പ്രതികളെ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ സുരേഷിനെ വെള്ളിയാഴ്‌ച രാത്രിയോടെ വീട്ടില്‍ നിന്ന് പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. എന്നാല്‍ കൊഴിഞ്ഞാമ്പാറയിലെ തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ പ്രഭുകുമാര്‍ മൊബൈല്‍ ഫോണടക്കം അവിടെ ഉപേക്ഷിച്ച് കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സായ്ബാബ കോളനിയിലെ ബന്ധുവീട്ടിലേക്ക് കടന്നു.
പോലീസ് പിന്തുടര്‍ന്ന് എത്തുമെന്ന് മനസിലാക്കിയ ഇയാള്‍ അവിടെ നിന്ന് ബസ് മാര്‍ഗം മറ്റൊരിടത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആണ് പോലീസിന്റെ പിടിയിലായത്. ഇയാളെ പാലക്കാട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Also Read: ഗുണ്ടാസംഘങ്ങള്‍ സജീവം; സംസ്‌ഥാനത്ത് ജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്