കോഴിക്കോട്: മാവേലി എക്സ്പ്രസിൽ പോലീസ് മർദ്ദനത്തിന് ഇരയായ യാത്രക്കാരൻ കൂത്തുപറമ്പ് നിര്‍വേലി സ്വദേശി പൊന്നൻ ഷമീർ പിടിയിൽ. കോഴിക്കോട് ലിങ്ക് റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ കോഴിക്കോട് റെയിൽവേ പോലീസിന്റെ കസ്‌റ്റഡിയിലാണെന്നാണ് വിവരം. കോഴിക്കോട് ലിങ്ക് റോഡിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. ഇയാൾ മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു.
മാവേലി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തെന്ന പേരിൽ ഷമീറിനെ എഎസ്ഐ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്‌തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. യാത്രക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എഎസ്ഐ എംസി പ്രമോദിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. അതേസമയം, ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയത് ആരാണ് എന്നും പോലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് വിവരം. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസ് നിഗമനം.
മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു സംഭവം. ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ചത് എന്നായിരുന്നു പുറത്തുവന്ന വിവരം. സ്ളീപ്പർ കംപാർട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പോലീസുകാരൻ, നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ളീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂ എന്നും യാത്രക്കാരൻ മറുപടി നൽകി. തുടർന്ന് കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പോലീസുകാരൻ ആവശ്യപ്പെട്ടു.
ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പോലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്‌തത്. മാഹിയിൽ നിന്ന് ട്രെയിൻ കയറിയ ഇയാളെ മർദ്ദനത്തിന് ശേഷം വടകരയിൽ ഇറക്കിവിട്ടിരുന്നു. തുടർന്ന് വിവാദമായെങ്കിലും ഇയാളെ കണ്ടെത്താനാവാത്തതും പോലീസിനെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്‌ച ഇയാളെ തിരിച്ചറിഞ്ഞത്. ഫോട്ടോ കണ്ട ബന്ധുക്കളാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ തിരിച്ചിലിനിടെയാണ് ഇന്ന് കോഴിക്കോട് നിന്ന് ഷമീറിനെ പിടികൂടിയത്.
Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും