കണ്ണൂർ: മാവേലി എക്സ്പ്രസിൽ പോലീസ് മർദ്ദിച്ച് അവശനാക്കിയ യാത്രക്കാരനെ കണ്ടെത്താനായില്ല. ഇയാളെ വടകര റെയിൽവേ സ്‌റ്റേഷനിൽ ഇറക്കിവിട്ടിരുന്നു. എന്നാൽ രണ്ടു ദിവസമായിട്ടും ഇയാളെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. അതേസമയം, യാത്രക്കാരനെ തിരിച്ചറിയാത്തതും ആ സമയം കേസെടുക്കാത്തതും ഗുരുതര വീഴ്‌ച ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബൂട്ട് കൊണ്ട് ചവിട്ടിയതിന് സസ്‌പെൻഷനിലായ എഎസ്ഐ എംസി പ്രമോദിനെതിരെ ഇനി വിശദ അന്വേഷണം നടക്കും.
ഞായറാഴ്‌ച രത്രിയാണ് യാത്രക്കാരനെ അവശനിലയിലാക്കി വടകര സ്‌റ്റേഷനിൽ ഇറക്കിവിട്ടത്. ഇയാളെ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് കണ്ടിരുന്നു എന്ന് മൊഴി കിട്ടിയിരുന്നെങ്കിലും ആളാരാണെന്ന് ഉറപ്പാക്കാനായിട്ടില്ല. റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ സിസിടിവികൾ പോലീസ് പരിശോധിച്ചിട്ടുണ്ട്. ഇയാൾക്കായി സ്‌പെഷ്യൽ ബ്രാഞ്ച് കണ്ണൂർ, കോഴിക്കോട് ജില്ലകളിലും വ്യാപക അന്വേഷണം നടത്തി. അതേസമയം, മർദ്ദനത്തിൽ അവശനായ ഇയാളുടെ ആരോഗ്യനില സംബന്ധിച്ചും ആശങ്കയുണ്ട്.
ബൂട്ടുകൊണ്ട് എഎസ്ഐ യാത്രക്കാരനെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. ട്രെയിനിൽ മദ്യപിച്ച് സ്‌ത്രീകളെ ശല്യം ചെയ്‌തതിന് യാത്രക്കാരനെ ഇറക്കിവിട്ടെന്നാണ് എഎസ്‌ഐയുടെ വാദം. എന്നാൽ, എന്തുകൊണ്ട് വൈദ്യപരിശോധന നടത്തിയില്ല, കേസ് രജിസ്‌റ്റർ ചെയ്‌തില്ല എന്ന ചോദ്യങ്ങളാണ് അന്വേഷണ സംഘം ഉയർത്തുന്നത്. ഇതിൽ വ്യക്‌തത വരുത്താൻ ട്രെയിനിൽ ഉണ്ടായിരുന്ന കൂടുതൽ പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
Most Read: കോവിഡ് വ്യാപനം; ഡെൽഹിയിൽ വാരാന്ത്യ കർഫ്യൂ