തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ നടനും പ്രൊഡ്യൂസറുമായ വിജയ് ബാബുവിന് അന്ത്യശാസനം നൽകി പോലീസ്. എത്രയും വേഗം കീഴടങ്ങിയില്ലെങ്കിൽ അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ 19 വരെ സമയം നൽകണമെന്ന വിജയ് ബാബുവിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് പോലീസിന്റെ അന്ത്യശാസനം.
നേരത്തെ ലൈംഗിക പീഡനക്കേസിൽ വിജയ് ബാബുവിനെ പുറത്താക്കാൻ കഴിയില്ലെന്ന് താരസംഘടനയായ ‘അമ്മ’ വ്യക്‌തമാക്കിയിരുന്നു. എന്നാൽ, വിജയ് ബാബുവിനെ എതിരായ ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോർട് അവഗണിച്ചത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു നടി മാല പാർവതി സമിതിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് അമ്മ നിലപാട് വ്യക്‌തമാക്കിയത്.
ഏപ്രിൽ 27ന് ചേർന്ന അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ യോഗം വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്‌തിരുന്നു. ആരോപണം ഉയർന്നതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫേസ്‌ബുക്ക് ലൈവ് നടത്തിയതിന് പിന്നാലെയായിരുന്നു യോഗം. പരാതി പരിഹാര സെൽ നൽകിയ റിപ്പോർട് അമ്മ യോഗത്തിൽ പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ, അമ്മ എക്‌സിക്യൂട്ട് യോഗത്തിന് തൊട്ട് മുൻപ് ലഭിച്ച വിജയ് ബാബുവിന്റെ കത്ത് മാത്രമാണ് പരിഗണിച്ചത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ നിരപരാധിത്വം തെളിയുന്നത് വരെ അമ്മയുടെ എക്‌സിക്യൂട്ടിൽ നിന്ന് തന്നെ മാറ്റി നിർത്തണമെന്നായിരുന്നു വിജയ് ബാബുവിന്റെ കത്തിലെ പരാമർശം. ഇക്കാര്യം അംഗീകരിച്ചുവെന്ന നിലയിലായിരുന്നു അമ്മയുടെ വാർത്താ കുറിപ്പ്.
Most Read: ഉഷ്‌ണതരംഗത്തിന് താൽക്കാലിക ശമനം; ഉത്തരേന്ത്യയിൽ മഴക്ക് സാധ്യത