പാലക്കാട്: പോലീസ് നിയമ ഭേദഗതിക്ക് എതിരായ വിവാദത്തിൽ പ്രതികരണവുമായി നിയമ മന്ത്രി എകെ ബാലൻ. ആശങ്കകൾ പരിശോധിച്ച ശേഷമേ നിയമം നടപ്പിലാക്കൂവെന്ന് മന്ത്രി പാലക്കാട് പറഞ്ഞു. സൈബർ ആക്രമണങ്ങൾ തടയാനാണ് പോലീസ് ആക്റ്റിൽ ഭേദഗതി കൊണ്ടുവന്നത്. അല്ലാതെ മാദ്ധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ല. നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഒരു വ്യക്‌തിയെയോ വർഗത്തെയോ വ്യക്‌തികളെയോ ഭീഷണിപ്പെടുത്തുന്നതിനോ, അപമാനിക്കുന്നതിനോ, യശസിനോ, കീർത്തിക്കോ കളങ്കം വരുത്തുന്നതിനോ കാരണമായേക്കാവുന്ന തരത്തിലുള്ള എന്തെങ്കിലും സൃഷ്‌ടിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നയാൾക്ക് അഞ്ചു വർഷംവരെ തടവോ അല്ലെങ്കിൽ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുന്നതാണ് നിയമ ഭേദഗതി.
അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണ് പുതിയ നിയമമെന്ന് വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള സൈബർ ആക്രമണം മാത്രമല്ല നിയമത്തിന്റെ പരിധിയിൽ വരികയെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിരുന്നു.
എതിർപ്പുകൾ ശക്‌തമായതോടെ നിയമ ഭേദഗതിയിൽ വിവാദമായ ഭാഗം തിരുത്താൻ സർക്കാർ തയ്യാറായേക്കുമെന്നും റിപോർട്ടുണ്ട്. സിപിഎമ്മിലും വിഷയത്തിൽ എതിർ അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് തിരുത്താൻ സർക്കാർ തയ്യാറാവുന്നത്.
National News: കോവിഡ് വ്യാപനം; പാർലമെന്റ് ശീതകാല സമ്മേളനം നീട്ടിവെച്ചു