വയനാട്: ജില്ലയിലെ വെള്ളമുണ്ടയിൽ പോലീസ് ഉദ്യോഗസ്‌ഥന്റെ ബൈക്ക് കത്തിച്ച കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം കൂട്ടി. കേസിലെ പ്രതികളായ രണ്ട് മോവോയിസ്‌റ്റുകളെ കണ്ടെത്തുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിന് നേരത്തെ രണ്ടു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരുന്നത്.
പ്രതികളെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പാരിതോഷികം വർധിപ്പിച്ചത്. ബെൽത്തങ്ങാടി താലൂക്ക് കൂത്തല്ലൂർ കോട്ടയന്തക്കയിലെ ഗീത എന്ന സുന്ദരി, റായ്ച്ചൂർ ജില്ലയിൽ അരോളി അംബേദ്‌കർ കോളനിയിലെ ജയൻ എന്ന മഹേഷ് എന്നിവരെ പിടികൂടുന്നവർക്കാണ് പാരിതോഷികം. 2014 ഏപ്രിൽ 24ന് വെള്ളമുണ്ട സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥൻ പ്രമോദിന്റെ വീട്ടിലെത്തിയ മാവോയിസ്‌റ്റുകളായ രൂപേഷ്, അനു, ജയന്ത, കന്യ, സുന്ദരി എന്നിവരാണ് ആയുധങ്ങളുമായെത്തി വധഭീഷണി മുഴക്കിയത്.
ജോലി രാജിവെക്കാൻ സംഘം ഉദ്യോഗസ്‌ഥനോട് സമ്മർദ്ദം ചെലുത്തുകയായിരുന്നു. എന്നാൽ, വഴങ്ങാതിരുന്നതിനെ തുടർന്ന് ബൈക്ക് കത്തിക്കുകയായിരുന്നു. ഈ കേസിലെ രൂപേഷ് അടക്കമുള്ള പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തിരുന്നു. പിന്നീടാണ് സംഘത്തിന് പിന്നിൽ പ്രവർത്തിച്ചത് ഗീതയും ജയനുമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്‌തമായത്. 2016ൽ കേരള പോലീസ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
Most Read: വിദ്യാർഥിനികൾക്ക് സ്‌മാർട് ഫോണും സ്‌കൂട്ടിയും; യുപിയിൽ വാഗ്‌ദാനവുമായി പ്രിയങ്ക