തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ അട്ടിമറി സാധ്യത പോലീസ് തള്ളി. ആദ്യം തീ പടർന്നത് കാർ പോർച്ചിൽ നിന്നാണെന്ന് പോലീസ് വ്യക്‌തമാക്കി. കാർപോർച്ചിലെ എൽഇഡി ബൾബിന്റെ വയർ ഷോർട്ടായാണ് ആദ്യം തീയുണ്ടായത്. തീപ്പൊരി കാർപോർച്ചിലെ ബൈക്കിൽ വീണ് തീ പടരുകയായിരുന്നു. തുടർന്ന് പൊട്ടിത്തെറിയുണ്ടായി വീടിന്റെ ജനൽ വഴി വീടിനുള്ളിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു എന്നും പോലീസ് വിശദീകരിച്ചു.
പൊള്ളലേറ്റതല്ല മറിച്ച്, പുക ശ്വസിച്ചതാണ് മരണകാരണമെന്ന് ഫയർഫോഴ്‌സ് വ്യക്‌തമാക്കിയിരുന്നു. മുറിക്കുള്ളിൽ മുഴുവൻ കാർബൺ മോണോക്‌സൈഡ് നിറഞ്ഞിരുന്നെന്നും ഫയർഫോഴ്‌സ് വ്യക്‌തമാക്കി.
എസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് പുലർച്ചെ 1.45നാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. തീപിടുത്തം ഉണ്ടായ വിവരം നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്. വീടിന് മുന്നിൽ ഉണ്ടായിരുന്ന ബൈക്കിന് തീപിടിച്ചത് കണ്ട നാട്ടുകാരാണ് ആദ്യം തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
ചെറുവന്നിയൂർ രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. കുടുംബത്തിലെ 5 പേരും തീപിടുത്തത്തെ തുടർന്ന് മരിച്ചു. ഒരാൾ നിലവിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. പ്രതാപൻ, ഭാര്യ ഷേർളി, ഇളയമകൻ അഖിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ 8 മാസം പ്രായമായ കുഞ്ഞ് റയാൻ എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്ത മകൻ നിഹുലാണ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.
Most Read: മൂന്നാറിൽ ആദിവാസികൾക്ക് വേണ്ടി പ്രത്യേക പാർപ്പിടം ഒരുങ്ങി