കൊച്ചി: എസ്‌ഡിപിഐ നേതാവ് കെഎസ് ഷാനിന്റെയും, ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസിന്റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ പോലീസിന് ഗുരുതര വീഴ്‌ചയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലയാളികൾ സംസ്‌ഥാനം വിട്ടെങ്കിൽ ഉത്തരവാദിത്തം പോലീസിനാണെന്നും കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്നും മുൻ ആഭ്യന്തരമന്ത്രി കൂടിയായ ചെന്നിത്തല ആരോപിച്ചു.
സംസ്‌ഥാനത്ത് ഗുണ്ടാ സംഘങ്ങൾ വിഹരിക്കുമ്പോഴും പോലീസ് നിഷ്‌ക്രിയമാണ്. ഇത്രയും കഴിവുകെട്ട പോലീസ് സംവിധാനം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. പ്രതികൾ കേരളം വിട്ടുവെന്ന് എഡിജിപി തന്നെ പറയുന്നു. ആദ്യ കൊലപാതകത്തിന് ശേഷം ആവശ്യമായ കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം തടയാൻ സാധിക്കുമായിരുന്നു; ചെന്നിത്തല പറഞ്ഞു.
കൊലയാളികൾ സംസ്‌ഥാനം വിട്ടെന്നും പോലീസ് അവർക്ക് പിന്നാലെ പോയിട്ടുണ്ടെന്നും എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. സംഭവങ്ങൾക്കു പിന്നിൽ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ട്. അത് കേവലം ഒരാളല്ല. പങ്കുള്ളവരെയെല്ലാം പ്രതിപ്പട്ടികയിൽ ചേർക്കുമെന്നും എഡിജിപി അറിയിച്ചിരുന്നു.
Read Also: ബെവ്‌കോയുടെ മദ്യശാലകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം