മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങിയവരെ കോവിഡ് പരിശോധനക്കയച്ചപ്പോള്‍ പോസിറ്റിവായത് 13 പേരെന്ന് കൊണ്ടോട്ടി പോലീസ്. ലോക്ക്ഡൗണില്‍ മാസ്‌ക്, സത്യവാങ്മൂലം തുടങ്ങിയവയില്ലാതെ പുറത്തിറങ്ങുന്നവരെ പിടികൂടിയാണ് പോലീസ് പരിശോധനയ്‌ക്ക് അയക്കുന്നത്.
കൊണ്ടോട്ടി ഡിവൈഎസ്‌പി ഓഫിസ് പരിധിയില്‍ നിന്നും വ്യാഴാഴ്‌ച പിടികൂടിയ 164 പേരിൽ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 13 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചത്. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നിര്‍ദേശ പ്രകാരമാണ് സ്‌റ്റേഷന്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി ശക്‌തമായ നടപടി സ്വീകരിക്കുന്നത്.
കൊണ്ടോട്ടി സ്‌റ്റേഷന്‍ പരിധിയില്‍ 24 പേരെ പരിശോധനക്കയച്ചപ്പോള്‍ ഒരാളും വാഴക്കാട് പോലീസ് 30 പേരെ പരിശോധനക്കയച്ചപ്പോള്‍ അഞ്ചുപേരും പോസിറ്റിവായി. കൂടാതെ തേഞ്ഞിപ്പലം പോലീസ് 69 പേരെ പരിശോധനക്കയച്ചതില്‍ ആറ് പേരിലും കരിപ്പൂര്‍ പോലീസ് പരിശോധനക്കയച്ച 12 പേരില്‍ ഒരാളിലും രോഗം സ്‌ഥിരീകരിച്ചു. അരീക്കോട് പോലീസ് 17 പേരെ പരിശോധനക്കയച്ചതില്‍ ആര്‍ക്കും രോഗം കണ്ടെത്തിയില്ല.
അതേസമയം വ്യാഴാഴ്‌ച കുഴിമണ്ണ എക്കാപറമ്പിലെ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ യാത്രികനെ കണ്ടെത്തി കോവിഡ് പരിശോധന നടത്തിയപ്പോൾ യുവാവിന് രോഗം സ്‌ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.
നിലവില്‍ തുറന്നു പ്രവർത്തിക്കുന്ന കടകളിലെ കച്ചവടക്കാര്‍ക്കും ജോലിക്കാര്‍ക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വ്യക്‌തമായ രേഖകളില്ലാതെ കട തുറന്നവരെയും പോലീസ് പരിശോധനയ്‌ക്ക് അയക്കുന്നുണ്ട്.
Malabar News: ജില്ലയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും പിടിച്ചെടുത്തു