മുംബൈ: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക നീക്കങ്ങൾ നടത്തി ശിവസേന. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് ദേശീയ നിർവാഹക സമിതി യോഗം വിളിച്ചു. ഉച്ചയ്‌ക്ക് ഒരു മണിക്ക് മുംബൈയിലെ സേനാഭവനിലാണ് യോഗം. ഇതിൽ എത്രപേർ പങ്കെടുക്കുമെന്നതും അവരുടെ നിലപാടുകളും നിർണായകമാകും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നാണ് പാർട്ടിയുടെ നിർദ്ദേശം.
പ്രതിസന്ധി നേരിടാൻ ഉദ്ദവ് താക്കറെ നിയമോപദേശം തേടിയിട്ടുണ്ട്. മഹാരാഷ്‌ട്ര അഡ്വ. ജനറൽ അശുതോഷ് കുംഭകോണിയെ വിളിച്ചുവരുത്തിയാണ് നിയമോപദേശം തേടിയത്. അതിനിടെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവെക്കേണ്ടതില്ലെന്ന് മഹാവികാസ് അഘാഡി സഖ്യം കൂട്ടായി തീരുമാനമെടുത്തു. സഭയിൽ വിശ്വാസ വോട്ടെടുപ്പിനെ നേരിടും.
ശിവസേന വക്‌താവ് സഞ്‌ജയ് റാവത്തുമായുള്ള കൂടിക്കാഴ്‌ചയിൽ ശരദ് പവാർ ഈ നിർദ്ദേശം മുന്നോട്ട് വെച്ചു. ഉദ്ദവ് താക്കറെക്ക് കോൺഗ്രസിന്റെയും എൻസിപിയുടെയും പൂർണ പിന്തുണയുണ്ട്. അതേസമയം, ശിവസേനയുടെ മൂന്നിൽ രണ്ട് എംഎൽഎമാരും ബഹുഭൂരിപക്ഷം എംപിമാരും ഇതിനോടകം ഏക്‌നാഥ് ഷിൻഡേക്കൊപ്പം ചേർന്നു. ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തമ്പടിച്ചിട്ടുള്ള വിമത എംഎൽഎമാരുടെ എണ്ണം ഇന്ന് ഉച്ചയോടെ 50 കവിയുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: മധു കേസ്; സ്‌പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ രാജിവച്ചു