ന്യൂഡെല്‍ഹി: രാഷ്‌ട്രീയത്തിലെ കുടുംബവാഴ്‌ചക്കെതിരെ ശക്‌തമായ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്നാണ് രാഷ്‌ട്രീയത്തിലെ കുടുംബവാഴ്‌ചയെ അദ്ദേഹം വിശേഷിപ്പിച്ചത്. കുടുംബപ്പേരുകളുടെ അടിസ്‌ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരുടെ ഭാഗ്യം ഇപ്പോള്‍ കുറഞ്ഞു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, കുടുംബവാഴ്‌ചയാണത്. രാഷ്‍ട്രത്തിന് വെല്ലുവിളിയാണ് കുടുംബവാഴ്‌ച, അത് വേരോടെ പിഴുതെറിയേണ്ടതുണ്ട്. കുടുംബപ്പേരുകളുടെ അടിസ്‌ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ ഭാഗ്യം കുറഞ്ഞുവരുന്നു എന്നത് ശരിയാണ്. എന്നാല്‍ രാഷ്‌ട്രീയത്തില്‍, കുടുംബവാഴ്‌ച എന്ന രോഗം ഇതുവരെ അവസാനിച്ചിട്ടില്ല. കുടുംബത്തെ സേവിക്കാനായി രാഷ്‌ട്രീയത്തെ കാണുന്നവരിപ്പോഴുമുണ്ട്’- പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ യുവ പാര്‍ലമെന്റ് ഫെസ്‌റ്റിവലിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളോട് രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. എല്ലാ മേഖലയിലുമെന്ന പോലെ രാഷ്‌ട്രീയത്തിലും യുവാക്കളെ ആവശ്യമുണ്ട്. അവരുടെ ചിന്ത, ഊര്‍ജ്ജം, ഉല്‍സാഹം എന്നിവ രാഷ്‌ട്രീയത്തിന് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: കോടതിയുടെ സമിതിയിൽ കാർഷിക നിയമത്തെ പിന്തുണച്ചവർ; പ്രതിഷേധം ശക്‌തമാകുന്നു