കൊച്ചി: അന്താരാഷ്‌ട്ര വായു ഗുണനിലവാര സൂചികയിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് വൈറ്റിലയുടെ സ്‌ഥിതി അനാരോഗ്യകരം. സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 2021 ജനുവരി മുതൽ ഡിസംബർ വരെ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അപകടകരം, വളരെ അനാരോഗ്യകരം, അനാരോഗ്യകരം, രോഗികൾക്ക് അനാരോഗ്യകരം, ഭേദപ്പെട്ടത്, നല്ലത് എന്നീ വിഭാഗങ്ങളായാണ് വായു ഗുണനിലവാരം തരംതിരിച്ചിരിക്കുന്നത്.
സംസ്‌ഥാനത്തെ ആറ് ജില്ലകളിലായി ഒൻപത് നിരീക്ഷണ കേന്ദ്രങ്ങൾ വഴിയാണ് പഠനം നടത്തിയത്. കൊച്ചിയിൽ ഏലൂർ, വൈറ്റില, എംജി റോഡ് എന്നിവിടങ്ങളിലാണ് നിരീക്ഷണ കേന്ദ്രങ്ങൾ. മെയ്- ജൂൺ മാസങ്ങളിൽ വൈറ്റിലയിലെ എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്‌സ്) നിരക്ക് വർധിക്കുന്നതായാണ് കണ്ടെത്തിയത്. ജൂൺ അഞ്ചിന് രേഖപ്പെടുത്തിയ 198 ആണ് ഉയർന്ന നിരക്ക്.
അനാരോഗ്യം എന്ന വിഭാഗത്തിലാണ് 198 ഉൾപ്പെടുന്നത്. ഈ പ്രദേശത്തെ ജനുവരി പകുതി മുതൽ ജൂൺ വരെയുള്ള നിരക്ക് 100ന് മുകളിലായിരുന്നു. മാർച്ച് വരെ 100നോടടുത്ത് തന്നെയായിരുന്നു എംജി റോഡിലെ നിറയ്ക്കും. ഇത് രോഗികൾക്ക് അനാരോഗ്യം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഡിസംബർ പകുതിയോടെ ഇത് കുറഞ്ഞു.
വാഹന പെരുപ്പവും പൊതുസ്‌ഥലങ്ങളിലെ തീയിടലുമെല്ലാം ചർച്ചയാകുന്ന സമയത്താണ് ഈ കണ്ടെത്തൽ എന്നതും ശ്രദ്ധേയമാണ്. കേരളം ശരാശരി നിരക്കനുസരിച്ച് ഭേദപ്പെട്ട അവസ്‌ഥയിലാണ്.
Also Read: ധീരജിന്റെ കൊലപാതകം; ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം