ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ മൂന്ന് പ്രതികൾക്കും 90 വർഷം തടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. ദേവികുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതികളായ തമിഴ്‌നാട് സ്വദേശി സുഗന്ധ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെ ജയിലിലേക്ക് മാറ്റി.
മൂവരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ ചുമത്തിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ, പോക്‌സോ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമുള്ള കുറ്റം മൂന്ന് പ്രതികളും ചെയ്‌തുവെന്ന് ഇന്നലെ ദേവികുളം അതിവേഗ കോടതി കണ്ടെത്തിയിരുന്നു. ശാസ്‌ത്രീയ തെളിവുകൾ, സാഹചര്യം എന്നിവയൊക്കെ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ കണ്ടെത്തൽ.
പ്രതികൾ ചെറുപ്പക്കാരാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. വിവിധ വകുപ്പുകൾ പ്രകാരം മൊത്തം 90 വർഷമാണ് തടവ്. ശിക്ഷകളെല്ലാം 25 വർഷം ഒന്നിച്ചനുഭവിച്ചാൽ മതി. 2022 മെയ് 29നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആൺസുഹൃത്തിനൊപ്പം പൂപ്പാറയിലെ തേയില തോട്ടത്തിൽ സംസാരിച്ചിരിക്കവേ പശ്‌ചിമ ബംഗാൾ സ്വദേശിയായ 16 കാരിയെ ആറ് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.
സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്‌തു. ഇതിനിടെ പെൺകുട്ടി ബഹളം വെച്ചതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ദൃക്‌സാക്ഷികൾ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ശാന്തൻപാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
തോട്ടം തൊഴിലാളി മേഖലയില്‍ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് 16 കാരിയായ പെണ്‍കുട്ടി. കേസിൽ രണ്ടുപേർ പ്രായപൂർത്തി ആകാത്തവരാണ്. ഇവരുടെ കേസ് തൊടുപുഴ ജുവനൈൽ ജസ്‌റ്റിസ് ബോർഡാണ് പരിഗണിക്കുന്നത്. കേസിൽ തെളിവുകളുടെ അഭാവത്തിൽ ഒരാളെ ഇന്നലെ വെറുതെ വിട്ടിരുന്നു.
Most Read| കടൽക്കൊള്ളക്കാർ ബന്ദികളാക്കിയ 19 പാക് ജീവനക്കാരെ മോചിപ്പിച്ചു ഇന്ത്യൻ നാവികസേന