കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മോശമായ ഭൗതിക സാഹചര്യമാണ് ഉള്ളതെന്ന് വനിതാ കമ്മീഷൻ. മാനസിക കേന്ദ്രത്തിലെ അന്തേവാസികൾ കഴിയുന്നത് ശോചനീയാവസ്‌ഥയിൽ ആണെന്നും വനിതാ കമ്മീഷൻ ആരോപിച്ചു. കേന്ദ്രത്തിൽ യുവതി കൊല്ലപ്പെടുകയും അന്തേവാസികൾ ചാടിപ്പോകുന്നത് പതിവാക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടൽ.
അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തിര നടപടി വേണമെന്ന് വനിതാ കമ്മീഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. കുതിരവട്ടത്ത് സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിച്ചേക്കും. അതേസമയം, മാനസികാരോഗ്യ കേന്ദ്രത്തിലെ വനിതാ സെൽ സന്ദർശിച്ച കമ്മീഷൻ സമഗ്രമായ റിപ്പോർട് സർക്കാരിന് സമർപ്പിക്കും.
ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് കേന്ദ്രത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. വളരെ മോശമായ ഭൗതിക സാഹചര്യമാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ ഉള്ളത്. രോഗമുക്‌തി നേടിയവരെ തിരികെ കൊണ്ടുപോകാൻ ബന്ധുക്കൾ തയ്യാറാകുന്നില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.
കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിൽ ഹൈക്കോടതിയിൽ സർക്കാർ സാവകാശം ആവശ്യപ്പെട്ടേക്കും. ഇത് സംബന്ധിച്ചുള്ള റിപ്പോർട് ഇന്ന് കോടതിയിൽ സമർപ്പിക്കാനാണ് സാധ്യത. കുതിരവട്ടത്ത നിരന്തരം സുരക്ഷാ വീഴ്‌ച റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷക്കായി എട്ട് പേരെ അടിയന്തിരമായി നിയമിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.
Most Read: കണ്ണൂർ വിസി നിയമനം; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ വിധി ഇന്ന്