തിരുവനന്തപുരം: എക്‌സൈസ് തീരുവ കുറച്ച് എണ്ണ വില കുറയ്‌ക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത് രാജ്യമെമ്പാടും ഉയർന്നുവന്ന ശക്‌തമായ ജനകീയ പ്രതിഷേധം കാരണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് പരാജയം നേരിടേണ്ടി വന്നതും ഈ നീക്കത്തിന് കാരണമായി. കേരള സർക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്‌ക്കുന്ന കാര്യം സംസ്‌ഥാനവും പരിഗണിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെറുതായിട്ട് മുഖം രക്ഷിക്കാനുള്ള നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഇതിന് ആനുപാതികമായി കേരളത്തിലും ഇന്ധനവില കുറഞ്ഞു. പെട്രോളിന് അകെ 6.57 രൂപയും ഡീസലിന് 12.33 രൂപയുമാണ് കുറഞ്ഞത്. ആനുപാതികമായി സംസ്‌ഥാന നികുതിയും കുറയുന്നതിനാൽ സംസ്‌ഥാന നികുതിയിൽ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.
ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. ഒക്‌ടോബറിൽ പെട്രോൾ ലിറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് രാജ്യത്തെങ്ങും വിവിധ രാഷ്‌ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ ശക്‌തമായ പ്രതിഷേധം ഉയർന്നിരുന്നു.
Also Read: ശ്‌മശാനങ്ങൾക്ക് വേണ്ടിയല്ല, ബിജെപി പൊതുപണം ചെലവാക്കുന്നത് ക്ഷേത്രങ്ങൾക്ക് വേണ്ടി; യോഗി