ന്യൂഡെൽഹി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പ്രഖ്യാപിച്ച പരിസ്‌ഥിതിലോല മേഖലയില്‍ (ബഫർ സോൺ) നിന്ന് മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് എംവി ശ്രേയാംസ് കുമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്‌ഞാപന പ്രകാരം വയനാട്ടിലെ 118.59 ചതുരശ്ര കിലോമീറ്റര്‍ പരിസ്‌ഥിതിലോല മേഖലയാക്കുമ്പോള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെടും.
ഒട്ടേറെ മനുഷ്യവാസ കേന്ദ്രങ്ങളും സുല്‍ത്താന്‍ബത്തേരി നഗരവും പരിസ്‌ഥിതിലോല മേഖലയാകും എന്നതിനാല്‍ വയനാട് വലിയ ആശങ്കയിലാണെന്നും വിജ്‌ഞാപനത്തില്‍ ഭേദഗതി വരുത്തണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. പരിസ്‌ഥിതിക്കും വന്യജീവി സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്നയാളാണ് താനെന്ന് ശ്രേയാംസ്‌കുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അതോടൊപ്പം മനുഷ്യജീവിതത്തെ ക്കുറിച്ചും ചിന്തിക്കണം.
മനുഷ്യവാസ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കിക്കൊണ്ട് സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശം സമര്‍പ്പിച്ചെങ്കിലും അതിന് അനുമതി നല്‍കുന്നതിന് പകരം ഇപ്പോഴത്തെ കരട് വിജ്‌ഞാപനം ഇറക്കുകയാണ് കേന്ദ്രം ചെയ്‌തത്.
താമസസ്‌ഥലം നഷ്‌ടമാകുമോയെന്ന ആശങ്കയില്‍ വയനാട്ടിലെ ജനങ്ങള്‍ സമരം തുടങ്ങിക്കഴിഞ്ഞു. വിവിധ സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും വലിയ തോതിലുള്ള പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
Read Also: ചെന്നിത്തലക്ക് എതിരെ ഗുരുതര ആരോപണവുമായി ജലീൽ; തിരഞ്ഞെടുപ്പിൽ മൽസരിക്കാനും വെല്ലുവിളി