അമൃത്‌സർ: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഒരുവിഭാഗം കർഷക നേതാക്കളെ വീട്ടുതടങ്കലിൽ ആക്കി. ജലന്ധറിൽ പോലീസ് വിന്യാസവും കൂട്ടിയിരിക്കുകയാണ്.
ജനുവരി അഞ്ചിന് ഫിറോസ്‌പൂരിൽ പ്രധാനമന്ത്രിയെ റോഡിൽ തടഞ്ഞുവച്ച പ്രതിഷേധ പ്രകടനങ്ങൾക്ക് സമാനമായി വീണ്ടും പ്രതിഷേധം ശക്‌തമാക്കാൻ കർഷക സംഘടനകൾ ഒരുങ്ങുന്ന പശ്‌ചാത്തലത്തിലാണ് നടപടി.
ഇന്ന് ജലന്ധറിലും ഫെബ്രുവരി 16ന് പത്താൻകോട്ടിലും ഫെബ്രുവരി 17ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. എല്ലാ റാലികളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ- ഉഗ്രഹൻ ജനറൽ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കോക്രികാലൻ പറഞ്ഞിരുന്നു.
കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടതിനാലാണ് പ്രതിഷേധിക്കാൻ നിർബന്ധിതരാകുന്നതെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി. സംയുക്‌ത കിസാൻ മോർച്ചയുടെ കീഴിലുള്ള പഞ്ചാബിലെ 23 കർഷക സംഘടനകളാണ് പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്‌തത്.
Most Read: അന്‍സിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് കുടുംബം