കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെ കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തി കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്റെ ബന്ധുക്കൾ.
അന്‍സിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും അന്‍സിയുടെ അമ്മാവൻ നസീം പറഞ്ഞു.
റോയ് വയലാട്ടിന്റെ ഹോട്ടലില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അന്‍സിയും സുഹൃത്തുക്കളും കാറപകടത്തില്‍പ്പെട്ടത്. റോയ് വയലാട്ടിന്റെ സുഹൃത്തായ സൈജു തങ്കച്ചന്‍ മറ്റൊരു കാറില്‍ മോഡലുകളെ പിന്തുടര്‍ന്നിരുന്നു. ഇവരില്‍ നിന്ന് രക്ഷപ്പെടാനായി മോഡലുകൾക്കൊപ്പം ഉണ്ടായിരുന്ന അബ്‌ദുൾ റഹ്‌മാൻ കാർ വേഗതയിൽ ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തൽ.
നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന റാക്കറ്റ് പ്രവർത്തിച്ചിരുന്നതായി തെളിവു ലഭിച്ചെന്ന് പോലീസ് അറിയിച്ചിരുന്നു. കേസിൽ 18 തികയാത്ത 2 പെൺകുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേട്ട് കോടതി മുൻപാകെ രേഖപ്പെടുത്തിയിട്ടുണ്ട്. റോയിയും സൈജുവും പ്രതികളായ മോഡലുകളുടെ അപകടമരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘമാണ് പോക്‌സോ കേസും അന്വേഷിക്കുക.
മോഡലുകളുടെ മരണത്തിൽ വിവാദത്തിലായ നമ്പർ 18 ഹോട്ടലിൽ എത്തിയ തങ്ങളെ വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും നൽകിയ പരാതി. പ്രതികള്‍ ദൃശ്യങ്ങൾ പകർത്തിയതിനാൽ ഭീഷണി ഭയന്നാണ് പരാതി പറയാൻ കാലതാമസം ഉണ്ടായതെന്നും മൊഴി നൽകിയിരുന്നു. എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണെന്നാണ് കൂട്ടുപ്രതി അഞ്‌ജലി റീമാ ദേവ് പറയുന്നത്. തന്റെ മുന്‍ ജീവനക്കാരിയായ പരാതിക്കാരിയുടെ തട്ടിപ്പുകള്‍ പുറത്ത് വരാതിരിക്കാനായാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
Most Read: അഴിമതി രഹിത സർക്കാരിനെ തിരഞ്ഞെടുക്കൂ; പ്രിയങ്ക ഗാന്ധി