തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു. ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്‌ഥാനം നേരിടുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധനവ് അടക്കം ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്കാണ് യോഗം.
ഡാമുകളിൽ വെള്ളമില്ലാത്ത സ്‌ഥിതിയാണ്. മഴയുടെ ലഭ്യതയും കുറഞ്ഞതോടെ നിരക്ക് കൂട്ടേണ്ടിവരുമെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് ഡാമുകളിൽ ശേഷിക്കുന്നത്. ദിവസവും പത്ത് കോടി രൂപയുടെ വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നുമുണ്ട്. ഇതിൽ സർചാർജ് കൊണ്ടുവരാനാണ് ആലോചന. പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഡാമുകളിൽ വെള്ളം ഇല്ലാത്തതിനാൽ അധിക വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടി വരും. എത്ര രൂപ കൊടുത്ത് വാങ്ങണമെന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ തീരുമാനം ഉണ്ടാകും. തുടർന്ന്, സാഹചര്യം വിലയിരുത്തി വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെയടക്കം തീരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും വില കൂട്ടണോ എന്ന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവുക. ഓണത്തിന് മുൻപ് തന്നെ നിരക്ക് വർധനയുടെ പ്രഖ്യാപനം ഉണ്ടാവും.
Most Read| ഈ വർഷം അവസാനത്തോടെ അസമിൽ അഫ്‌സ്‌പ പിൻവലിക്കും; മുഖ്യമന്ത്രി