ന്യൂഡൽഹി: പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി മാപ്പ് പറയാൻ അവസരം നൽകിയിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകകയായിരുന്നു.
മുൻ ചീഫ് ജസ്റ്റിസുമാർ, നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ എന്നിവരെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ ചെയ്ത ട്വീറ്റുകളാണ് കേസിന് ആധാരം. സുപ്രീം കോടതി വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചു കൊണ്ട് ജൂൺ 27നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആദ്യ ട്വീറ്റ് പുറത്തുവന്നത്. ‘അടിയന്തരാവസ്ഥയില്ലാതെ തന്നെ കഴിഞ്ഞ ആറു വർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാർ തിരിഞ്ഞുനോക്കിയാൽ അതിൽ സുപ്രീം കോടതിയുടെ, പ്രത്യേകിച്ചും അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു ട്വീറ്റ്.
ഇതിനു പിന്നാലെ ജസ്റ്റിസ് ബോബ്‌ഡെക്കെതിരെയും ജൂൺ 29 ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു. ആഢംബര ബൈക്കിൽ ഇരിക്കുന്ന ബോബ്‌ഡെയുടെ ഒരു ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു ട്വീറ്റ്. ബോബ്‌ഡെയുടെ പ്രവർത്തിയെ ട്വിറ്ററിലൂടെ നിശിതമായി വിമർശിച്ച പ്രശാന്ത് ഭൂഷൺ ഗുരുതരമായ ആരോപണങ്ങൾ ആണ് ഉന്നയിച്ചത്. ‘ജനങ്ങൾക്ക് നീതി നിഷേധിച്ചുകൊണ്ട് സുപ്രിം കോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി ജെ പി നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമെറ്റും മാസ്കുകളുമില്ലാതെ ഇരിക്കുന്നെ’ ന്നായിരുന്നു അദ്ധേഹത്തിന്റെ ട്വീറ്റ്. ഈ രണ്ട് ട്വീറ്റുകളിലുമാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കേസെടുത്തത്. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് സുപ്രിം കോടതിയെയും ചീഫ് ജസ്റ്റിസിനെയും കളങ്കപ്പെടുത്തുന്നതായാണ് കോടതി വിലയിരുത്തിയത്.