ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ താൻ മാപ്പു ചോദിക്കില്ലെന്ന് ആവർത്തിച്ച് പ്രശാന്ത് ഭൂഷൺ. മാപ്പു ചോദിക്കുന്നത് തന്റെ മനസാക്ഷിയെ വഞ്ചിക്കുന്നതിനു തുല്ല്യമാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. “ക്ഷമ ചോദിക്കേണ്ടത് ആത്മാർത്ഥമായാണ്. അല്ലാതെ പറയുന്ന ക്ഷമ എന്റെ മനസാക്ഷിയേയും പരമോന്നത നീതി പീഠത്തെയും അവഹേളിക്കുന്നതിന് തുല്യമാണ്” -അദ്ദേഹം പറഞ്ഞു.
കോടതിയലക്ഷ്യ കേസിൽ പരാമർശം പിൻവലിക്കാൻ സുപ്രീം കോടതി പ്രശാന്ത് ഭൂഷണ് രണ്ട് ദിവസം സാവകാശം നൽകിയിരുന്നു. പരാമർശം പുനഃപരിശോധിക്കാനാണ് രണ്ട് ദിവസത്തെ സമയം നൽകിയത്. നിലപാടിൽ മാറ്റമില്ലെങ്കിൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അറിയിച്ചിരുന്നു. തെറ്റ് ചെയ്തയാൾക്ക് പശ്ചാത്താപം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് കേസ് വീണ്ടും പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കോടതി ഇന്ന് വീണ്ടും ചേർന്നപ്പോൾ നിലപാടിൽ മാറ്റമില്ലെന്നും മാപ്പു ചോദിക്കില്ലെന്നും പ്രശാന്ത് ഭൂഷൺ ആവർത്തിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയും സുപ്രീം കോടതിയെയും പരാമർശിച്ച് ജൂൺ 27നും 29നും പ്രശാന്ത് ഭൂഷൺ ഇട്ട രണ്ട് ട്വീറ്റുകളാണ് കോടതിയലക്ഷ്യ നടപടിയുടെ ആധാരം. ട്വീറ്റിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഓഗസ്റ്റ് 20-ന് ശിക്ഷ തീരുമാനിക്കുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ, ശിക്ഷാ വിധി സംബന്ധിച്ചു വാദം കേൾക്കുന്നത് മാറ്റിവക്കണമെന്നു പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. കേസിൽ താൻ പുനഃപരിശോധനാ ഹർജി നൽകുമെന്നും അതിൽ തീർപ്പുകല്പിക്കുന്നതുവരെ വാദം മാറ്റിവക്കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, വിധി വന്നതിനു ശേഷവും പുനഃപരിശോധനാ ഹർജി നൽകാൻ പ്രശാന്ത് ഭൂഷണിനു സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരസിക്കുകയായിരുന്നു.
എന്നാൽ, താൻ കോടതിയിൽ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ സംവിധാനത്തിൽ വിമർശനങ്ങൾ അത്യാവശ്യമാണെന്നും വിമർശനങ്ങൾകൊണ്ടു മാത്രമേ ജനാധിപത്യ പ്രക്രിയ ശക്തമാവുകയുള്ളൂവെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു. കോടതി എന്ത് ശിക്ഷ വിധിച്ചാലും അത് നേരിടാൻ തയ്യാറാണെന്നും ഭൂഷൺ അറിയിച്ചിരുന്നു.