ന്യൂഡെൽഹി: കോൺഗ്രസിന്റെ നിർണായക യോഗം ആരംഭിച്ചു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ പുനരുജ്‌ജീവിപ്പിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ചയാകും.
പ്രശാന്ത് കിഷോറുമായി കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാരത്തോൺ ചർച്ചകൾ നടത്തിയിരുന്നു. അദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് റിപ്പോർട് നൽകുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് പാർട്ടി അന്തിമമായ തീരുമാനം എടുക്കുന്നതിന് നിർണായക യോഗം വിളിച്ചിരിക്കുന്നത്.
സോണിയക്ക് റിപ്പോർട് സമർപ്പിച്ച ഏഴംഗ സമിതിയിലെ അംഗങ്ങളും ഇന്നത്തെ യോഗത്തിന് എത്തിയിട്ടുണ്ട്. പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ കെസി വേണുഗോപാൽ, മുകുൾ വാസനിക്, അംബിക സോണി, ജയറാം, രമേശ്, ദിഗ് വിജയ സിങ്, സുർജേവാല എന്നിവർ അംഗങ്ങളായിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിർന്ന നേതാവ് എകെ ആന്റണി എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നേതൃത്വ പ്രതിസന്ധി പരിഹരിക്കുക, പാർട്ടിയുടെ സ്‌ഥാപക തത്വങ്ങൾ വീണ്ടെടുക്കുക, സഖ്യ പ്രശ്‌നങ്ങൾ പരിഹരിക്കുക, താഴെ തട്ടുമുതൽ സംഘടനാപരമായ അഴിച്ചുപണി, പാർട്ടിയുടെ പ്രചാരണത്തിനായി മാദ്ധ്യമങ്ങളേയും ഡിജിറ്റൽ മേഖലയെയും ഉപയോഗപ്പെടുത്താൻ തുടങ്ങിയ സുപ്രധാനമായ നിർദ്ദേശങ്ങളിലാണ് പ്രശാന്ത് കിഷോറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരിക്കുന്നത്.
Most Read: വൈറലായി ജയിലിലെ ഡോഗ് സ്‌ക്വാഡിന്റെ ‘ചാമ്പിക്കോ’