കോഴിക്കോട്: മകൾക്കൊപ്പം മറ്റ് അഞ്ച് പെൺകുട്ടികളുടെ കൂടെ വിവാഹം നടത്തി പ്രവാസി വേറിട്ട മാതൃക തീർത്തു. വടകര എടച്ചേരി കാട്ടിൽ സാലിം ആണ് സ്വന്തം മകൾക്ക് ഒപ്പം മറ്റ് അഞ്ച് യുവതികൾക്ക് കൂടി വിവാഹ സൗഭാഗ്യം ഒരുക്കിയത്.
സ്‌ത്രീധനം നൽകാതെ ആ തുക കൊണ്ട് തന്റെ മകൾക്കൊപ്പം അഞ്ച് യുവതികളുടെ കൂടെ വിവാഹം നടത്തുകയായിരുന്നു. എടച്ചേരി കാട്ടിൽ സാലിമിന്റെയും റുബീനയുടെയും മകൾ റമീസയുടെ വിവാഹവേദിയാണ് സമൂഹവിവാഹത്തിനും വേദിയായത്. എടച്ചേരി, മേപ്പയ്യൂർ, വയനാട്, ഗൂഡല്ലൂർ, മലപ്പുറം, എന്നിവിടങ്ങളിലെ അഞ്ച് യുവതികൾക്കാണ് റമീസയുടെ വിവാഹവേദിയിൽ മംഗല്യ ഭാഗ്യമുണ്ടായത്.
രണ്ട് യുവതികളുടേത് ഹൈന്ദവ ആചാരപ്രകാരം താലികെട്ടും മൂന്ന് യുവതികളുടേത് ഇസ്‌ലാമിക വിധിപ്രകാരം നിക്കാഹുമായാണ് നടന്നത്. ചടങ്ങിന് മാറ്റ് കൂട്ടാൻ നാദസ്വരവും ഒപ്പനയും അരങ്ങേറി. മുനവ്വറലി ശിഹാബ് തങ്ങൾ വിവാഹങ്ങൾക്ക് നേതൃത്വം നൽകി.
ഒരേ വേദിയിൽ നടക്കുന്ന വിവാഹങ്ങൾക്ക് വസ്‌ത്രത്തിലോ ആഭരണത്തിലോ പോലും സാലിം വേർതിരിവ് കാണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. മകൾ ഉൾപ്പടെ ആറു യുവതികൾക്കും സാലിം 10 പവൻ വീതം സ്വർണാഭരണം നൽകി. എല്ലാവർക്കും ഒരേതരം വസ്‌ത്രങ്ങളാണ് നൽകിയത്.
സ്‌ത്രീധനം ചോദിക്കുന്നവർക്ക് മകളെ വിവാഹം ചെയ്‌ത് നൽകില്ല എന്നത് സാലിമിന്റെ തീരുമാനമായിരുന്നു. ആ സ്‌ത്രീധനത്തുക കൂടി ചേർത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതികൾക്കും മംഗല്യഭാഗ്യമൊരുക്കുക ആയിരുന്നു അദ്ദേഹം. യുവതികളെ കണ്ടെത്താനായി നേരിട്ട് ഓരോ സ്‌ഥലവും അദ്ദേഹം സഞ്ചരിച്ചു. ഇത്തരത്തിൽ വിവാഹം നടത്താനായതിൽ സന്തോഷിക്കുകയാണ് സാലിം.
കെകെ രമ എംഎൽഎ, പാറക്കൽ അബ്‌ദുള്ള, ഡോ. പിയൂഷ് നമ്പൂതിരി, എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്‌മിനി, പുറമേരി പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി കൃഷ്‌ണ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെപി വനജ, മഹല്ല് ഖാദി പിടി അബ്‌ദുൾ റഹിമാൻ മൗലവി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Most Read: കണ്ണുകളും നൽകും ഗുരുതര രോഗസൂചനകൾ; അറിയാം