ഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുർമു നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള നേതാക്കൾ ദ്രൗപതി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി മോദിയാകും മുർമുവിന്റെ പേര് നിർദ്ദേശിക്കുക. ബിജെപി അധ്യക്ഷൻ ജെപി നദ്ദ പിന്താങ്ങും.
ദ്രൗപതി മുര്‍മു മികച്ച രാഷ്‌ട്രപതിയാകുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവച്ച ജീവിതമാണ് ദ്രൗപദിയുടേതെന്നും പാര്‍ശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച വ്യക്‌തിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ദ്രൗപതി മുര്‍മുവിന് സമ്പന്നമായ ഭരണപരിചയമുണ്ട്. കൂടാതെ ഗവര്‍ണര്‍ പദവിയും മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തു. അവര്‍ നമ്മുടെ രാഷ്‌ട്രത്തിന്റെ ഒരു മികച്ച രാഷ്‌ട്രപതിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദാരിദ്ര്യം അനുഭവിക്കുകയും ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ദ്രൗപദി മുര്‍മുവിന്റെ ജീവിതത്തില്‍ നിന്ന് വലിയ ശക്‌തി നേടുന്നു. ദ്രൗപദി മുര്‍മുവിന്റെ നയപരമായ കാര്യങ്ങളിലെ ധാരണയും അനുകമ്പയുള്ള സ്വഭാവവും നമ്മുടെ രാജ്യത്തിന് വളരെയധികം ഗുണം ചെയ്യും; മോദി പറഞ്ഞു.
അതേസമയം രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെയും എൻ സിപിയുടെയും പിന്തുണ തേടാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്താൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് ചുമതല നൽകിയിട്ടുണ്ട്.
Most Read: ആർഎസ്എസ് വേദി പങ്കിടൽ; കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി ലീഗ് നേതൃത്വം