ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി യോഗം ചേരും. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മഹാരാഷ്‌ട്ര, കര്‍ണാടക, ഉത്തർപ്രദേശ്, ന്യൂഡെല്‍ഹി, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരാണ് ഇന്ന് പ്രധാനമന്ത്രിയെ കാണുന്നത്. രാജ്യത്തെ കോവിഡ് കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ സംസ്ഥാനങ്ങളാണ്.
കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളില്‍ കുറവ് ഉണ്ടായിരുന്നു. പരിശോധിച്ച സാമ്പിളുകൾ കുറഞ്ഞതിനാലാണ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതെന്ന വാദം ആരോഗ്യമന്ത്രാലയം തള്ളി. എന്നാല്‍ ശനിയാഴ്‌ച 12 ലക്ഷത്തിലധികം പരിശോധന നടത്തിയ സ്ഥാനത്ത് തിങ്കളാഴ്‌ച പരിശോധന നടത്തിയത് 9.33 ലക്ഷം സാമ്പിളുകളാണ്. ഇന്നലെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്‌ത കേസുകള്‍ പരിഗണിക്കുമ്പോള്‍ ആകെ രോഗികളുടെ എണ്ണം 56 ലക്ഷത്തിലേക്ക് എത്തുമെന്നാണ് സൂചന.
ഉയര്‍ന്ന രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഏക ആശ്വാസം രോഗമുക്തരാകുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനയാണ്. കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ പ്രതിദിനം കോവിഡ് മുക്തരായിരുന്നു. രാജ്യത്ത് ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കേരളം,പഞ്ചാബ് എന്നിവിടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപന നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
Read also : കഞ്ചിക്കോട്ടെ പെപ്‌സി കമ്പനി അടച്ച് പൂട്ടും; നോട്ടീസ് നല്‍കി