ന്യൂഡെൽഹി: കോവിഡ് വാക്‌സിനെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വീഴരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംസ്‌ഥാന സർക്കാരുകൾക്കും കേന്ദ്രം സൗജന്യ വാക്‌സിൻ അയച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും മോദി പറയുന്നു. 45 വയസിന് മുകളിലുള്ള എല്ലാ പൗരൻമാർക്കും ഇത് പ്രയോജനപ്പെടുത്താം. മെയ് 1 മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സൗജന്യ വാക്‌സിനേഷൻ പദ്ധതി ഭാവിയിലും തുടരും. പദ്ധതിയുടെ പ്രയോജനം കഴിയുന്നത്ര ആളുകളിൽ എത്തിക്കാൻ സംസ്‌ഥാനങ്ങളോട് അഭ്യർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ച് കുലുക്കി. നമ്മുടെ പ്രിയപ്പെട്ടവരിൽ പലരും നമ്മെ വിട്ടുപിരിഞ്ഞു. ഒന്നാം തരംഗത്തിന് ശേഷം രാജ്യത്തിന്റെ മനോബലം വർധിച്ചുവെന്ന ആത്‌മവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ രണ്ടാം രംഗമെന്ന കൊടുങ്കാറ്റ് രാജ്യത്തെ പിടിച്ച് കുലുക്കി’- മോദി കൂട്ടിച്ചേർത്തു.
എല്ലാവരും ഒത്തൊരുമിച്ചുള്ള പോരാട്ടം ആവശ്യമാണ്. കോവിഡിനെ കുറിച്ചുള്ള വിവരങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം തേടണം. അഭ്യൂഹങ്ങൾ പരത്തരുതെന്നും മോദി നിർദ്ദേശിച്ചു. നിലവിലെ സ്‌ഥിതിഗതികൾ പരിഹരിക്കുന്നതിന് സംസ്‌ഥാന സർക്കാരുകളുടെ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്‌ഞാബദ്ധമാണ്. രണ്ടാം തരംഗത്തെ നേരിടാൻ മരുന്നുകമ്പനികൾ, ഓക്‌സിജൻ നിർമാതാക്കൾ തുടങ്ങി നിരവധി മേഖലകളിലെ വിദഗ്‌ധരുമായി താൻ ചർച്ച നടത്തിയെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.
നമ്മുടെ ആരോഗ്യ പ്രവർത്തകരും ഡോക്‌ടർമാരും നിലവിൽ മഹാമാരിക്കെതിരായ വലിയൊരു പോരാട്ടത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ അവർക്ക് കോവിഡിനെ കുറിച്ച് നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ വേണ്ട; ട്വിറ്ററിന് നോട്ടീസയച്ച് കേന്ദ്രം