ന്യൂഡെൽഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ വാക്‌സിൻ സ്വീകരിക്കുന്നതിൽ മടി കാണിക്കരുതെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിൻ സ്വീകരിക്കുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും, വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും അദ്ദേഹം വ്യക്‌തമാക്കി. മൻ കി ബാത്തിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
100 വയസിനടുത്ത് പ്രായമുള്ള തന്റെ മാതാവും താനും ഇതിനോടകം തന്നെ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. വാക്‌സിൻ എടുക്കാതിരുന്നാൽ അത് ഒരാളെ മാത്രമല്ല, മുഴുവൻ കുടുംബത്തെയും ബാധിക്കുമെന്നും, അതിനാൽ വാക്‌സിനേഷൻ ഒഴിവാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനോടകം തന്നെ നിരവധി ആളുകൾ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. അതിനാൽ ശാസ്‍ത്രത്തെയും ശാസ്‍ത്രജ്‌ഞരെയും എല്ലാവരും വിശ്വസിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
വാക്‌സിൻ സ്വീകരിക്കുന്നതിന് പിന്നാലെ ചിലർക്ക് പനി ഉണ്ടായേക്കാം. എന്നാൽ അത് ഏതാനും മണിക്കൂറുകൾ മാത്രമേ നിലനിൽക്കൂ. വാക്‌സിനേഷന്‍ സംബന്ധിച്ച തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണം. വാക്‌സിനേഷനിലൂടെ മാത്രമേ കോവിഡിൽ നിന്നും സംരക്ഷണം ലഭിക്കുകയുള്ളൂ എന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. രാജ്യത്തെ എല്ലാ ആളുകൾക്കും വാക്‌സിനേഷൻ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇന്ത്യന്‍ ജനസംഖ്യയുടെ 5.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഇതുവരെ രണ്ട് ഡോസ് വാക്‌സിനും ലഭ്യമായിട്ടുള്ളത്.
Read also : കോവിഡ് കാലത്തെ ഓൺലൈൻ തട്ടിപ്പ്; നടപടി വൈകുന്നു; വ്യാജൻമാർ ഇപ്പോഴും സജീവം