ന്യൂഡെൽഹി: മൂന്ന് ദിവസത്തെ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജർമനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്. മെയ് രണ്ടാം തീയതി മുതൽ നാലാം തീയതി വരെയാണ് സന്ദർശനം. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യത്തെ വിദേശ സന്ദർശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
ജർമനി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ ആദ്യം സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി മടക്ക യാത്രയിലാണ് ഫ്രാൻസിൽ ഹ്രസ്വ സന്ദർശനം നടത്തുക. തുടർന്ന് ഫ്രാൻസിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്യും.
ജർമനിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്യും. തുടർന്ന് ഡെൻമാർക്കിൽ എത്തുന്ന പ്രധാനമന്ത്രി ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും പങ്കെടുക്കും. കോവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്‌ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോർജം എന്നിവയാണ് ഉച്ചകോടിയിലെ വിഷയങ്ങൾ. ഈ രാജ്യങ്ങളിലെ സന്ദർശനത്തിലൂടെ വിശാലമായ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും ശക്‌തമാക്കുന്നതിനും അവസരമൊരുക്കും.
Read also: പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ല; സൗദി