തിരുവനന്തപുരം: കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി കൊച്ചി കമ്മീഷണർ കെ സേതുരാമൻ അറിയിച്ചു. പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. രണ്ടായിരത്തിലധികം പോലീസുകാരെ സുരക്ഷക്കായി വിന്യസിക്കുമെന്നും കമ്മീഷണർ വ്യക്‌തമാക്കി.
സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ അറിയിച്ചു. കൊച്ചിയിൽ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോയുടെ സമയത്ത് ട്രാഫിക് ക്രമീകരണങ്ങൾ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വരും മണിക്കൂറിനുള്ളിൽ അറിയിക്കുമെന്നും കമ്മീഷണർ വ്യക്‌തമാക്കി. പ്രധാനമന്തിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്‌ഥാന പോലീസിന് ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടായെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോർന്നതോടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്‌ഥരുടെ പൂർണ വിവരങ്ങൾ പുറത്തുവന്നു. 49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതിൽ എഡിജിപി ഇന്റലിജൻസ് മേധാവി ടികെ വിനോദ് കുമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഒരുക്കിയ പോലീസ് സുരക്ഷയുടെ വിവരങ്ങൾ ചോർന്നതിൽ സംസ്‌ഥാന ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ചു കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തി. റിപ്പോർട് എങ്ങനെ ചോർന്നുവെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിലാണെന്നും അദ്ദേഹം വിമർശിച്ചു.
ആഭ്യന്തര വകുപ്പിന്റെ അങ്ങേയറ്റത്തെ വീഴ്‌ചയാണിത്. ഏറ്റവും ഗുരുതരമായ സംഭവം ആയിട്ടാണ് ഇതിനെ കാണേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുക്കണം. എങ്ങനെ ചോർന്നു എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി വ്യക്‌തമാക്കണം. കാരണം അദ്ദേഹമാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത്. അദ്ദേഹം ജനങ്ങളോട് നടന്ന കാര്യങ്ങൾ വിശദീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ രഹസ്യമാക്കി വെക്കാൻ പോലും കഴിയാത്ത സർക്കാരാണ് സംസ്‌ഥാനം ഭരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Most Read: ഇനി അമ്മയ്‌ക്കൊപ്പം; രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും