ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവൽകരിക്കാൻ ഉള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ഇരുമ്പുന്നു. സ്‌റ്റാൻഡ് അപ് കൊമേഡിയൻ കുനാല്‍ കമ്ര ഉൾപ്പടെ നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇതിനോടകം കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
2014ല്‍ ഇന്ത്യക്ക് കോമണ്‍സെന്‍സ് നഷ്‌ടമായെന്നും എന്നാലിപ്പോൾ ഇന്ത്യയുടെ മുഴുവന്‍ സ്വത്തും കൈവിട്ട് പോകുകയാണ് എന്നുമാണ് പൊതുമേഖല ബാങ്കുകള്‍ സ്വാകാര്യവൽക്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ കുനാല്‍ കമ്രയുടെ വിമർശനം. ‘ഈ നാടകം മുഴുവന്‍ നിര്‍ത്തി നീരവ് മോഡിയെ ആര്‍ബിഐ ഗവര്‍ണറാക്കി കാര്യങ്ങള്‍ അവസാനിപ്പിച്ചൂകൂടേ മോദി ജി’യെന്നും കുനാല്‍ കമ്ര ചോദിക്കുന്നു.
സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും ഓണ്‍ലൈനായി നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
‘മുമ്പ് ബാങ്ക് കൊള്ളക്കാരുണ്ടായിരുന്നു. പിന്നെ അംബാനി, മല്യ, മെഹുല്‍ ഭായ്, നീരവ് മോഡി എന്നിവരെല്ലാം വന്ന് ആയിരക്കണക്കിന് കോടികള്‍ ലോണെടുത്ത് മുങ്ങി. ഇപ്പോള്‍ ഈ ബാങ്കുകളെ മൊത്തം വിഴുങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരും നമുക്കുണ്ട്,’ എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ പരിഹാസം.
ചേഞ്ച് ഒആര്‍ജിഇ എന്ന ക്യാംപയിൻ വെബ്‌സൈറ്റിലൂടെ പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാന്‍ ക്യാംപയിനും ഇപ്പോൾ നടക്കുന്നുണ്ട്. കൂടാതെ ബാങ്ക് ബച്ചാവോ, ദേശ് ബച്ചാവോ എന്ന ഹാഷ് ടാഗില്‍ ഇതിനോടകം നിരവധി പേരാണ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
Read Also: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് രാജിവെച്ചു