ന്യൂഡെല്‍ഹി: സിബിഎസ്ഇ പ്ളസ് ടു പരീക്ഷയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ജൂണ്‍ വരെ വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലവിലെ തീരുമാനം വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതിയാണെന്ന് അവര്‍ പറഞ്ഞു.
‘പത്താം തരം പരീക്ഷ റദ്ദാക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ട്, എന്നാല്‍ പന്ത്രണ്ടാം ക്ളാസുകാരുടെ കാര്യത്തിലും ഒരു അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. ജൂണ്‍ വരെ വിദ്യാര്‍ഥികളെ അനാവശ്യമായി സമ്മര്‍ദത്തിലാക്കുന്നതില്‍ ഒരു അര്‍ഥവുമില്ല’- പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തു.
സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അഭ്യര്‍ഥിക്കുക ആണെന്നും അവർ പറഞ്ഞു. സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്‌ച വിദ്യാഭ്യാസ മന്ത്രിക്ക് പ്രിയങ്ക കത്ത് അയച്ചിരുന്നു.
വിദ്യാര്‍ഥികളുടെയും പരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അധ്യാപകരുടെയും സുരക്ഷയെ ചൊല്ലിയാണ് അവര്‍ പരീക്ഷകള്‍റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ എഴുത്തു പരീക്ഷക്ക് പകരം ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയും ആ രീതി പിന്തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സിബിഎസ്ഇ പത്താം തരം പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. പ്ളസ് ടു പരീക്ഷകള്‍ മാറ്റിവെക്കുക ആണെന്നും തീയതി ജൂണ്‍ ഒന്നിനു ശേഷം തീരുമാനിക്കും എന്നായിരുന്നു പ്രഖ്യാപനം.
Read Also: കേരളാ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല