തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നിയമ പരിഷ്‌കാരങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം വ്യക്‌തമാക്കി പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ. പടച്ചവന്റെ മനസുള്ളവരാണ് ദ്വീപ് നിവാസികളെന്നും, അവിടുത്തെ പാരമ്പര്യം തകർക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാദുഷ ലക്ഷദ്വീപിന് പിന്തുണയുമായി എത്തിയത്.
അനാർക്കലി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ കാണാനായി ലക്ഷദ്വീപിൽ എത്തിയ താൻ 10 ദിവസത്തോളം അവിടെ ഉണ്ടായിരുന്നെന്നും, ആ സമയത്ത് അവിടുത്തെ ജനങ്ങളുടെ സ്‌നേഹവും സഹവർത്തിത്വവും ഒക്കെ നേരിട്ട് അനുഭവിച്ചതാണെന്നും ബാദുഷ തന്റെ കുറിപ്പിൽ വ്യക്‌തമാക്കുന്നു. പടച്ചവന്റെ മനസുള്ളവരുടെ ആ ദ്വീപിലേക്ക് തുടർന്ന് പ്രഫുൽ പട്ടേലെന്ന ഗുജറാത്തിലെ ബിജെപി നേതാവിനെ അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചുവെന്നും, പിന്നീട് പതിയെപ്പതിയെ കാവിവൽക്കരണം നടത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“തീൻ മേശയിൽ വരെ അദ്ദേഹം തന്റെ അജണ്ടകൾ നടപ്പിലാക്കി. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍നിന്ന് ബീഫ് ഒഴിവാക്കി. ടൂറിസത്തിന്റെ പേര് പറഞ്ഞ് നാടൊട്ടുക്ക് മദ്യശാലകള്‍ തുറന്നു. അദ്ദേഹത്തിന്റെ അശാസ്‌ത്രീയമായ നടപടികൾ നിമിത്തം കോവിഡ് ഇല്ലാതിരുന്ന ഒരിടത്ത് ഇന്നു കോവിഡ് രൂക്ഷമായി. ജനാധിപത്യ സംവിധാനത്തിലൂടെ നിലവില്‍ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് എല്ലാം അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി. അങ്ങനെ നിരവധി കൊള്ളരുതായ്‌മകള്‍ ബലപ്രകാരത്തിലൂടെ അദ്ദേഹം നടപ്പിലാക്കി. ഇതിനെതിരെ പൊതുസമൂഹം ഉണർന്നേ മതിയാകൂ. ആ നാടിന്റെ പാരമ്പര്യം തകർക്കാൻ നാം അനുവദിക്കരുത്.” ബാദുഷ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്‌തമാക്കി.
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ്, ഫുട്‌ബോൾ താരം സികെ വിനീത്, സിനിമാതാരം റിമ കല്ലിങ്കൽ തുടങ്ങി നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്നാണ് പൃഥ്വിരാജ് ചോദിച്ചത്. കൂടാതെ ലക്ഷദ്വീപ് സ്‌റ്റുഡന്റ്സ് അസോസിയേഷനും (എൽഎസ്എ) സന്ധിയില്ലാ സമരങ്ങളുമായി പ്രതിരോധ നിരയിൽ മുന്നിലുണ്ട്.
Read also : ലക്ഷദ്വീപിൽ അമുൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി; പ്രതിഷേധങ്ങൾ വകവെക്കാതെ അഡ്‌മിനിസ്ട്രേഷൻ