ബാഴ്‌സലോണ: ലോകപ്രശസ്‌ത ആന്റിവൈറസ് സോഫ്റ്റ്‌വെയറായ ‘മകഫീ‘യുടെ സ്‌ഥാപകന്‍ ജോണ്‍ മകഫീയെ(75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിലില്‍ മകഫീ ജീവനോടുക്കിയതാണെന്ന് സ്‌പാനിഷ് അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകഫീ സ്‌പെയിനില്‍ അറസ്‌റ്റിലായത്.
ഇദ്ദേഹത്തെ യുഎസിന് കൈമാറാന്‍ സ്‌പെയിനിലെ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അന്ത്യം. ലോകത്ത് ആദ്യം ആന്റിവൈറസ് സോഫ്‌റ്റ്‌വെയർ വില്‍പന തുടങ്ങിയത് മകഫീയുടെ കമ്പനിയാണ്. ഇംഗ്‌ളണ്ടില്‍ ജനിച്ച മകഫീ 1988ലാണ് ആന്റിവൈറസ് കമ്പനി തുടങ്ങിയത്. കമ്പനി ആരംഭിക്കുന്നതിന് മുൻപ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയിലും അദ്ദേഹം ജോലി ചെയ്‌തിരുന്നു.
മകഫീയുടെ കമ്പനി പുറത്തിറക്കിയ വൈറസ് സ്‌കാന്‍ അതിവേഗം ലോക പ്രശസ്‌തമായിരുന്നു. ഇന്നും മകഫീയുടെ ആന്റിവൈറസ് സോഫ്‌റ്റ്‌വെയർ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കംപ്യുട്ടറുകളില്‍ ഉപയോഗിക്കുന്നുണ്ട്. കമ്പനിയെ പില്‍ക്കാലത്ത് (2010) ഇന്റല്‍ വാങ്ങിയിരുന്നു.
എക്കാലത്തും വിവാദ നായകനായിരുന്നു ജോണ്‍ മകഫീ. നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്‌ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നികുതി വെട്ടിപ്പ് കേസിലാണ് സ്‌പെയിനിൽ അദ്ദേഹം പിടിയിലായതും.
Read Also: തമിഴ്‌നാട്ടിൽ പോലീസ് ക്രൂരത വീണ്ടും; യുവാവ് കൊല്ലപ്പെട്ടു, എഎസ്‌ഐ അറസ്‌റ്റിൽ