ന്യൂഡെൽഹി: എഴുത്തുകാരിയും സ്‌ത്രീ സ്വാതന്ത്ര്യവാദിയുമായ കമല ഭാസിൻ (75) അന്തരിച്ചു. ശനിയാഴ്‌ച പുലർച്ചെ മൂന്ന് മണിക്കായിരുന്നു അന്ത്യം. കുറച്ചു മാസങ്ങൾക്ക് മുൻപ് ഇവർക്ക് അർബുദരോഗം സ്‌ഥിരീകരിച്ചിരുന്നു. ഇതിന്റെ ചികിൽസയിൽ കഴിയുകയായിരുന്നു. ആക്‌ടിവിസ്‌റ്റ് കവിത ശ്രീവാസ്‌തവയാണ് കമലയുടെ മരണവാർത്ത പങ്കുവെച്ചത്.
സ്‌ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം ശബ്‌ദമുയർത്തിയിരുന്ന കമലയുടെ രചനകളും ലിംഗസമത്വത്തെ വരച്ചു കാട്ടുന്നതായിരുന്നു. ‘ക്യോംകി മേ ലഡ്‌കി ഹും’ എന്ന കമലയുടെ കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2002ലാണ് ഇവർ ഫെമിനിസ്‌റ്റ് നെറ്റ്‌വർക്കായ ‘സംഗത് കമല’ സ്‌ഥാപിച്ചത്.
കമലയുടെ വിവിധ രചനകൾ മുപ്പതോളം ഭാഷകളിലേക്ക് തർജമ ചെയ്‌തിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഇവർക്ക് ലഭിച്ചിരുന്നു. ശശി തരൂർ എംപി, പ്രശാന്ത് ഭൂഷൺ എന്നിവർ ഉൾപ്പടെയുള്ള പ്രമുഖർ കമലയ്‌ക്ക് ആദരാഞ്‌ജലികൾ അർപ്പിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു തരൂരിന്റെ അനുശോചനം.
Read Also: എസ്‌പിബിയ്‌ക്ക് സ്‌മാരകം ഒരുങ്ങുന്നു, പ്രിയപ്പെട്ട ഫാം ഹൗസിൽ