കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ ന്യായീകരിച്ച് വാർത്താ സമ്മേളനം നടത്തിയ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിലാണ് യൂത്ത് കോൺഗ്രസ് കോലം കത്തിച്ചത്.
ലക്ഷദ്വീപിൽ ഏർപ്പെടുത്തുന്ന ഭരണ പരിഷ്‌കാരങ്ങൾ ദ്വീപ് നിവാസികളുടെ നൻമയ്‌ക്കാണ് എന്നായിരുന്നു എറണാകുളം പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കളക്‌ടർ എസ് അസ്‌കർ അലി പറഞ്ഞത്. ദ്വീപ് ജനതയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ഏർപ്പെടുത്തുന്നത്. മറിച്ച് കേൾക്കുന്ന വാർത്തകൾ വ്യാജമാണെന്നും കളക്‌ടർ പറഞ്ഞിരുന്നു.
73 വർഷമായിട്ടും കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ല. ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദ്വീപിൽ ഏർപ്പെടുത്തിയ മദ്യവിൽപ്പനക്കുള്ള ലൈസൻസ് വിനോദസഞ്ചാര മേഖലക്ക് വേണ്ടി മാത്രമാണ്. ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ദ്വീപിൽ മയക്കുമരുന്നും കുറ്റകൃത്യങ്ങളും വർധിക്കുന്നു. ഇത് തടയാനാണ് ഗുണ്ടാനിയമം കൊണ്ടുവന്നത്. ദ്വീപിൽ ഒഴിപ്പിച്ചത് അനധികൃത കയ്യേറ്റങ്ങളാണ്.
കോവിഡ് വാക്‌സിനേഷൻ നടപടികൾ ദ്വീപിൽ ത്വരിതഗതിയിൽ നടക്കുകയാണ്. മുൻനിര പോരാളികൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. ആറ് ദ്വീപുകളിലും വാക്‌സിനേഷൻ ഉടൻ പൂർത്തിയാക്കും. ദ്വീപിൽ ഓക്‌സിജൻ പ്ളാന്റും മാതൃകാ മൽസ്യഗ്രാമവും സ്‌ഥാപിക്കുമെന്നും കളക്‌ടർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ദ്വീപിൽ നടക്കുന്നത് വികസന പ്രവർത്തനങ്ങളാണ്. മികച്ച ഇന്റർനെറ്റും മികച്ച ആരോഗ്യ സംവിധാനങ്ങളും ദ്വീപിൽ ഉറപ്പാക്കും. പുതിയ ആശുപത്രികൾ സ്‌ഥാപിക്കും. സ്‍ത്രീകൾക്ക് വേണ്ടി സ്വാശ്രയ സംഘം ആരംഭിച്ചു. എതിർപ്പുയർത്തുന്നത് സ്‌ഥാപിത താൽപ്പര്യക്കാരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Most Read: ടിപിആർ 10 ശതമാനമെങ്കിൽ നിയന്ത്രണം തുടരണം; കോവിഡ് മാർഗനിർദ്ദേശം നീട്ടി കേന്ദ്രം