ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെ എഫ്ഐആർ. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രൺദീപ് സുർജേവാല, മറ്റ് കോൺഗ്രസ് നേതാക്കൾ എന്നിവർക്കെതിരെ ആണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്.
ഏപ്രിൽ 13ന് മുഖ്യമന്ത്രിയുടെ റേസ് കോഴ്‌സ് റോഡിലെ വസതിയിൽ നിയമവിരുദ്ധമായി സംഘം ചേർന്നതിനെ തുടർന്നാണ് എഫ്‌ഐആർ ഫയൽ ചെയ്‌തതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്യുന്നു. കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്‌മഹത്യ ചെയ്‌ത കേസില്‍ മന്ത്രിക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.
പ്രകടനം നടത്താൻ കോൺഗ്രസിന് ‘ധാർമ്മിക അവകാശം’ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഈശ്വരപ്പയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കഴിഞ്ഞ ആഴ്‌ച സംസ്‌ഥാന തലസ്‌ഥാന നഗരമായ ബെംഗളൂരുവിൽ വൻ പ്രതിഷേധം നടത്തിയിരുന്നു. ഡികെ ശിവകുമാറും സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് നേതാക്കളും ഉൾപ്പടെയുള്ളവരെ കഴിഞ്ഞയാഴ്‌ച തടവിലാക്കിയിരുന്നു. തുടർന്ന് വിധാൻ സൗധക്ക് പുറത്ത് കോൺഗ്രസ് രാപ്പകൽ പ്രതിഷേധം നടത്തി.
പ്രതിഷേധം ശക്‌തമായതോടെ ഈശ്വരപ്പ രാജിവച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം കെഎസ് ഈശ്വരപ്പയോട് രാജി ആവശ്യപ്പെടുക ആയിരുന്നുവെന്നാണ് സൂചന. സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്‌മഹത്യപ്രേരണ കുറ്റം ചുമത്തി ഈശ്വരപ്പക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
നാല് കോടി രൂപയുടെ റോഡ് പണി പൂര്‍ത്തിയാക്കാനായി കയ്യിൽ നിന്ന് പണം മുടക്കിയിട്ട് ഒടുവില്‍ ഈശ്വരപ്പയും കൂട്ടാളികളും 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതില്‍ മനംനൊന്താണ് സന്തോഷ് ആത്‌മഹത്യ ചെയ്‌തതെന്നായിരുന്നു കരാറുകാരന്റെ ബന്ധുക്കളുടെ ആരോപണം.
സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് മന്ത്രിക്കെതിരെ കേസെടുത്തത്. കമ്മീഷന്‍ മാഫിയക്കെതിരെ കര്‍ണാടകയിലെ സംയുക്‌ത കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ മെയ് 25ന് സംസ്‌ഥാന വ്യാപകമായി റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 50,000 കോണ്‍ട്രാക്‌ടര്‍മാര്‍ റാലിയില്‍ പങ്കെടുക്കുമെന്നും കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
Most Read: 9000 കോടി രൂപക്ക് മുകളിൽ മൂല്യം; അപൂർവ റൂബി ഡയമണ്ട് ലേലത്തിന്